Asianet News MalayalamAsianet News Malayalam

കുരീപ്പുഴ ആ പട്ടികയിലെ ആദ്യത്തെ പേരല്ല; അവസാനത്തെയും!

നാസികളുടെ താല്‍പര്യത്തിനു വിരുദ്ധമായ പുസ്തകങ്ങള്‍ കത്തിക്കല്‍ ക്യാമ്പയിന് ജര്‍മ്മനി സാക്ഷ്യം വഹിച്ചത് 1930 കളിലാണ്. അന്ന് അതിനു നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥികളോട് അന്ധയായ എഴുത്തുകാരി ഹെലെന്‍ കെല്ലര്‍ പറഞ്ഞ വാചകങ്ങള്‍ തന്നെയാണ് ഇന്ന് എഴുത്തുകാര്‍ക്ക് നേരെ തീ തുപ്പുന്ന അല്‍പന്മാരോടും പറയാനുള്ളത്

Ameera Ayisha Beegum on attack against poet Kureepuzha Sreekumar
Author
Thiruvananthapuram, First Published Feb 7, 2018, 8:15 PM IST

നാസികളുടെ താല്‍പര്യത്തിനു വിരുദ്ധമായ പുസ്തകങ്ങള്‍ കത്തിക്കല്‍ ക്യാമ്പയിന് ജര്‍മ്മനി സാക്ഷ്യം വഹിച്ചത് 1930 കളിലാണ്. അന്ന് അതിനു നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥികളോട് അന്ധയായ എഴുത്തുകാരി ഹെലെന്‍ കെല്ലര്‍ പറഞ്ഞ വാചകങ്ങള്‍ തന്നെയാണ് ഇന്ന് എഴുത്തുകാര്‍ക്ക് നേരെ തീ തുപ്പുന്ന അല്‍പന്മാരോടും പറയാനുള്ളത്. 'നിങ്ങര്‍ക്ക് എന്റെ പുസ്തകങ്ങള്‍ കത്തിക്കാം യൂറോപ്പിലെ സുമനസ്സുകളുടെയും ബുദ്ധിജീവികളുടെയും പുസ്തകങ്ങള്‍ കത്തിക്കാം. എന്നാല്‍ ആ പുസ്തകങ്ങളിലെ ആശയങ്ങള്‍ ആയിരക്കണക്കിന് അരുവികളായി ഒഴുകിയിരിക്കുന്നു. അതിനിയും ഒഴുകും...

Ameera Ayisha Beegum on attack against poet Kureepuzha Sreekumar

പാക് രാഷ്ട്രീയ നേതാവ് സല്‍മാന്‍ തസീര്‍ കൊല്ലപ്പെട്ടപ്പോള്‍ എം ജെ അക്ബര്‍ പറഞ്ഞത്, അയാള്‍ ഒരു ഇന്ത്യന്‍ മുസ്ലിം ആയിരുന്നെങ്കില്‍ ഇന്നും ജീവനോടെ ഉണ്ടായിരുന്നേനെ എന്നാണ്.

പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും തീവ്രവാദികളുടെ ഈറ്റില്ലമായി മുദ്രകുത്തി രസിക്കുന്നവരുടെ ഉള്ളില്‍ നിന്ന് പുളിച്ചു തികട്ടി വന്ന കമന്റ് ആണത്.

അങ്ങിനെ ഇന്ത്യന്‍ മുസ്ലിമിനെ കുറിച്ചു അഭിമാനിക്കുന്നവര്‍ അഖ്‌ലാഖ്, ജുനൈദ്, പെഹ്ലുഖാന്‍ തുടങ്ങിയവരുടെ രക്തക്കറ പറ്റിയത് ആരുടെ കൈകളിലാണ് എന്ന് ഓര്‍ക്കേണ്ടതുണ്ട്. അവരൊന്നും പാകിസ്താനി മുസ്ലിംകളായിരുന്നില്ല. കൊല്ലപ്പെട്ടത് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകേറുമ്പോഴും അല്ല

ആര്‍ എസ് എസ്സിനെതിരെ സംസാരിച്ചില്ലായിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ എന്ന് പറഞ്ഞത് കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി എം എല്‍ എ ഡി എന്‍ ജീവരാജാണ്. അതെ. ഹിന്ദുത്വയ്‌ക്കെതിരെ, ബ്രഹ്മണ്യത്തിനും മനുവാദത്തിനുമെതിരെ, അന്ധവിശ്വാസങ്ങള്‍ക്കും അനീതികള്‍ക്കും ജാതിബോധത്തിനുമെതിരെ സംസാരിച്ചില്ലായിരുന്നെങ്കില്‍...

ഗൗരി മാത്രമല്ല ധാബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും എല്ലാം ജീവനോടെ ഉണ്ടായേനെ!

ദളിതര്‍ക്കു വേണ്ടി സംസാരിച്ചില്ലായിരുന്നെങ്കില്‍, അന്നത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിച്ചില്ലായിരുന്നെങ്കില്‍ പെരുമാള്‍ മുരുകനും ഐലയ്യയും ചേതന തീര്‍ത്ഥഹള്ളിയും യോഗേഷ് മാസ്റ്ററും ഒന്നും ഭീഷണിക്കു നിഴലില്‍ ജീവിക്കേണ്ടി വരില്ലായിരുന്നു.

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നവരുടെ നാക്കു പിഴുതെടുക്കും എന്ന് പറഞ്ഞ പ്രമോദ് മുതലിഖും മതേതര വാദികളായ എഴുത്തുകാര്‍ ജീവന് വേണ്ടി പ്രത്യേകം പൂജ നടത്തണമെന്ന് വിഷം ചീറ്റിയവരും.

അവര്‍ പല രൂപത്തില്‍ പല പേരില്‍ അവതരിച്ചു കൊണ്ടേയിരിക്കും എന്നതുകൊണ്ട് തന്നെ ആക്രമണത്തിന് ഇരയാകുന്നവരുടെ ലിസ്റ്റില്‍ കുരീപ്പുഴ ശ്രീകുമാര്‍ എന്നത് ആദ്യത്തെ പേരല്ല അവസാനത്തെയും.

അടിച്ചമര്‍ത്തപ്പെട്ടവന്‍ ഒരു നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന പാഠം. 

സ്വാതന്ത്ര്യം എന്ന വാക്കിനെന്തെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍ അത് ആളുകളോട് അവര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യം പറയാനുള്ള അവകാശമാണെന്ന് പറഞ്ഞത് ജോര്‍ജ് ഓര്‍വെല്‍ ആണ്.

അസഹിഷ്ണുതയുടെ മൂര്‍ത്തികള്‍ ഉഗ്രരൂപം പൂണ്ടാടുമ്പോള്‍, ജനാധിപത്യ വ്യവസ്ഥിതിയുടെ തലയില്‍ വാമന പാദം പതിയുമ്പോള്‍, ശബരിയും ശൂര്‍പ്പണഖയും ഏകലവ്യനും ഘടോത്കചനുമൊക്കെ ഇന്നും നമ്മുടെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുമ്പോള്‍ നിശ്ശബ്ദനാകാതിരിക്കാന്‍ കഴിയുക എന്നതും രാജാവും പരിവാരങ്ങളും നഗ്‌നനാണെന്ന് വിളിച്ചു പറയുക എന്നതും തന്നെയാണ് തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയം.

നാസികളുടെ താല്‍പര്യത്തിനു വിരുദ്ധമായ പുസ്തകങ്ങള്‍ കത്തിക്കല്‍ ക്യാമ്പയിന് ജര്‍മ്മനി സാക്ഷ്യം വഹിച്ചത് 1930 കളിലാണ്. അന്ന് അതിനു നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥികളോട് അന്ധയായ എഴുത്തുകാരി ഹെലെന്‍ കെല്ലര്‍ പറഞ്ഞ വാചകങ്ങള്‍ തന്നെയാണ് ഇന്ന് എഴുത്തുകാര്‍ക്ക് നേരെ തീ തുപ്പുന്ന അല്‍പന്മാരോടും പറയാനുള്ളത്. 'നിങ്ങള്‍ക്ക് എന്റെ പുസ്തകങ്ങള്‍ കത്തിക്കാം യൂറോപ്പിലെ സുമനസ്സുകളുടെയും ബുദ്ധിജീവികളുടെയും പുസ്തകങ്ങള്‍ കത്തിക്കാം. എന്നാല്‍ ആ പുസ്തകങ്ങളിലെ ആശയങ്ങള്‍ ആയിരക്കണക്കിന് അരുവികളായി ഒഴുകിയിരിക്കുന്നു. അതിനിയും ഒഴുകും...

പുസ്തകങ്ങള്‍ കത്തിച്ചും എഴുത്തുകാരെ നാട് കടത്തിയും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഇട്ടെരിച്ചും ആത്മഹത്യാ മുനമ്പിലേക്കു ഓടിച്ചു കയറ്റിയും ആശയങ്ങളെ മണ്ണിട്ട് മൂടാന്‍ ശ്രമിച്ചവരെ നോക്കി ചരിത്രം പല്ലിളിക്കുന്നുണ്ട്.

അതൊരു പാഠമാണ്.

അടിച്ചമര്‍ത്തപ്പെട്ടവന്‍ ഒരു നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന പാഠം. 

അവരുടെ കരളില്‍ എരിയുന്ന അപമാനത്തിന്റെ കനലുകളില്‍ നിന്ന് ഒരു പൊരി കവിയുടെ വാക്കായി ചിതറിയപ്പോഴേക്കും നിങ്ങള്‍ക്കു ഇത്ര പൊള്ളിയെങ്കില്‍, നിങ്ങള്‍ ഭയം കൊണ്ട് പടുത്തുയര്‍ത്തുന്ന ജാതി മതിലുകളില്‍ വിള്ളല്‍ വീഴുന്നത് നിങ്ങള്‍ തന്നെ തിരിച്ചറിയുന്നുണ്ട് എന്നര്‍ത്ഥം.
 

Follow Us:
Download App:
  • android
  • ios