lതിരുവനന്തപുരം: എ കെ ശശീന്ദ്രന്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്. സെക്രട്ടേറിയേറ്റ് പരിസരത്താണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. എ കെ ശശീന്ദ്രന്‍ കേസുമായി ബന്ധപ്പെട്ട പി എസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് വിലക്കിയിരിക്കുന്നത്.
ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടക്കത്തിൽ ഏറെ നിർണ്ണായകമാണ്. രാവിലെ ഒൻപതരയ്ക്കാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുക. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റക്കേസ് അല്ലെങ്കിൽ ശശീന്ദ്രന്റെ ഫോൺവിളികേസ്-ഏത് ആദ്യം തീരുന്നുവോ അയാളെ മന്ത്രിയാക്കണമെന്നാണ് എൻസിപി എൽഡിഎഫുമായുണ്ടാക്കിയ ധാരണ. അതുകൊണ്ട് തന്നെ ആന്റണി കമ്മീഷൻ റിപ്പോർട്ടിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
പരാതിക്കാരി മൊഴി നൽകാൻ കമ്മീഷൻ മുന്നിൽ എത്തിയിരുന്നില്ല, ശാസ്ത്രീയപരിശോധനകളും കമ്മീഷൻ നടത്തിയില്ല. ഇക്കാരണങ്ങൾ കൊണ്ട് റിപ്പോർട്ട് ശശീന്ദ്രന് അനുകൂലമാകുമെന്നാണ് സൂചന. ഡിസംബർ 31 വരെ കമ്മീഷൻ കാലാവധി ഉണ്ട്. 17 സാക്ഷികളെ വിസ്തരിച്ചു. 61 രേഖകളും പരിശോധിച്ചാണ് കമ്മീഷൻ നിശ്ചയിച്ച സമയത്തിലും നേരത്തെ റിപ്പോർട്ട് നൽകുന്നത്.
കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കാമെന്ന് പരാതിക്കാരി കഴിഞ്ഞദിവസം വ്യക്തമാക്കിയതും ശശീന്ദ്രന്റെ മറ്റൊരു അനുകൂലഘടകമാണ്. പക്ഷെ ഇതിൽ ഹൈക്കോടതിയുടെ തീർപ്പ് നിർണ്ണായകമാണ്. സോളാർ റിപ്പോർട്ട് ഉയർത്തി പ്രതിപക്ഷത്തെ നേരിടുമ്പോൾ ഫോൺവിളിയിൽ കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയാലും ശശീന്ദ്രനെ തിരിച്ചുകൊണ്ടുവരുന്നതിലെ ധാർമ്മികപ്രശ്നം എൽഡിഎഫിന് മുന്നിലുണ്ട്.
