ആഗോള സാമ്പത്തിക മാന്ദ്യം ചർച്ച ചെയ്യാൻ ജി20 ധനകാര്യ മന്ത്രിമാരുടെ സമ്മേളനം റിയാദിൽ
നവംബറിൽ സൗദി അറേബ്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് അംഗ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനം
റിയാദ്: ആഗോള സാമ്പത്തിക മാന്ദ്യം ചർച്ച ചെയ്യാൻ ജി20 ധനകാര്യ മന്ത്രിമാരുടെ സമ്മേളനം റിയാദിൽ ചേരുന്നു. നവംബറിൽ സൗദി അറേബ്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് അംഗ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനം ഫെബ്രുവരി 23ന് റിയാദില്‍ ചേരുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് വിശകലനം ചെയ്യും. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ വിഷയങ്ങളും വകുപ്പുകളുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഇത്തവണ സൗദി അറേബ്യക്കാണ്. റിയാദാണ് ഉച്ചകോടിക്ക് വേദിയാകുന്നത്.
ഇന്ത്യ ജി20 അംഗരാജ്യമായതിനാൽ നവംബറിലെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ജപ്പാനിലെ നഗോയയില്‍ ചേര്‍ന്ന അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി സൗദി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ സൗദി നേതൃതല സംഘം ഉച്ചകോടി സംഘാടനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ തയാറാക്കി.
സമഗ്രമായ പദ്ധതി തയാറാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി അംഗരാജ്യങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാന്‍ സൗദി ശ്രമിക്കും. കൂട്ടായ്മയുടെ നേതൃപദവി ഏറ്റെടുത്ത് കൊണ്ട് സൗദി മുന്നോട്ട് വെക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തും.