വിദേശികൾക്ക് ഇപ്പോഴും സൗദി അറേബ്യ പറുദീസ: കഴിഞ്ഞ വർഷം മാത്രം അനുവദിച്ചത് പന്ത്രണ്ട് ലക്ഷത്തോളം വിസകള്‍
കഴിഞ്ഞ വർഷം 12ലക്ഷത്തോളം വിസകൾ അനുവദിച്ചെന്ന് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. തൊട്ടുമുമ്പത്തെ വാർഷിക കണക്കിനെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്.
റിയാദ്: സ്വദേശിവത്കരണം ശക്തമാകുേമ്പാഴും സൗദി അറേബ്യയിലേക്കുള്ള വിദേശ റിക്രൂട്ട്മെൻറിൽ ഒരു കുറവുമില്ല. എന്നു മാത്രമല്ല, കൂടുകയാണ് താനും. സൗദി അറേബ്യ ഇപ്പോഴും വിദേശ തൊഴിലാളികൾക്ക് പറുദീസ തന്നെയാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ വർഷം 12ലക്ഷത്തോളം വിസകൾ അനുവദിച്ചെന്ന് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. തൊട്ടുമുമ്പത്തെ വാർഷിക കണക്കിനെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്. 2018ൽ ആറ് ലക്ഷം തൊഴില്‍ വിസകളായിരുന്നു. പിറ്റേ വർഷം അത് നേരെ ഇരട്ടിയായി. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഊർജിതമായി നടപ്പാക്കുന്നതിനിടയിലും വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്വകാര്യ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മുന്നേകാല്‍ ലക്ഷത്തോളം (3,20,000) സ്വദേശികള്‍ക്ക് തൊഴില്‍ നേടാനായി. 2018ന്റെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2019ന്റെ മൂന്നാം പാദത്തില്‍ സ്വകാര്യമേഖലക്ക് മാത്രമായി രണ്ടര ലക്ഷത്തിലേറെ (2.61,000) വിസകളാണ് അധികമായി അനുവദിച്ചത്.