Asianet News MalayalamAsianet News Malayalam

'കൊറോണ കാരണം കടയടച്ചു,ഫോട്ടോസ്റ്റാറ്റെടുക്കാൻ പറ്റില്ല,വധശിക്ഷ മാറ്റണം'; പ്രതിഭാഗം വക്കീലിന്റെ തൊടുന്യായങ്ങൾ

കോടതി ഇങ്ങനെ നിരീക്ഷിച്ചു, " നമ്മൾ നിങ്ങളുടെ കക്ഷി ദൈവത്തിങ്കലേക്കെത്തുന്നതിന് വളരെ അടുത്താണ്. ദയവായി സമയം പാഴാക്കാതിരിക്കൂ..." 
 

Defence lawyer gives clumsy reasons at the last minute in Nirbhaya case mid night hearing
Author
Delhi, First Published Mar 20, 2020, 4:44 AM IST

സമയം 2020 മാർച്ച് 19 പാതിരാത്രി. തീയതി 20 -ലേക്ക് കടന്നിട്ടുണ്ടാകും. ദില്ലി ഹൈക്കോടതി പതിവില്ലാതെ രാത്രിയിലും ഉണർന്നിരിക്കുകയാണ്. അതേ, മാർച്ച് 20 -ന് നടക്കാറുള്ളത് അപൂർവങ്ങളിൽ അപൂർവമായ ഒരു കുറ്റകൃത്യത്തിൽ പങ്കുചേർന്നു നാലു നരാധമന്മാരുടെ വധശിക്ഷ നടപ്പിലാക്കുക എന്ന അപൂർവ സംഭവമാണ്. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത ക്രൂരത ഒരു പാവം പെൺകുട്ടിയോട് പ്രവർത്തിച്ചവരെ അവർ അർഹിക്കുന്ന ശിക്ഷയ്ക്ക് വിധേയരാകുന്നത് പരമാവധി വൈകിക്കാൻ മനുഷ്യസാധ്യമായതൊക്കെയും പ്രവർത്തിച്ചു പ്രതിഭാഗം അഭിഭാഷകർ മാറി മാറി. ഹിന്ദിയിൽ ഒരു പഴഞ്ചൊല്ലുണ്ട്, 'ഭഗവാൻ കെ ദർബാർ മേം, ദേർ ഹേ പർ അന്ധേർ നഹി..' അതായത് ഭഗവാന്റെ സന്നിധിയിൽ കാലതാമസമുണ്ടാകാം എന്നാൽ, അന്ധകാരമില്ല എന്ന്. നീതി ഇന്നല്ലെങ്കിൽ നാളെ പുലരുക തന്നെ ചെയ്യുമെന്ന്. മാർച്ച് 20 ഇന്ത്യൻ നീതിന്യായചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക നീതിയുടെ പുലരി എന്ന കണക്കിലാകും. 

Defence lawyer gives clumsy reasons at the last minute in Nirbhaya case mid night hearing

അങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടി അവസാനത്തെ ശ്രമം. അതായിരുന്നു ഇന്നലെ രാത്രി ഡിവിഷൻ ബെഞ്ച് ജഡ്ജുമാരായ ജസ്റ്റിസ് മൻമോഹന്റെയും ജസ്റ്റിസ് സഞ്ജീവ് നരൂലയുടെയും സമക്ഷത്തിലെത്തിയ ഹർജി. ആ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ അവർ പറഞ്ഞത് ഒന്നുമാത്രം, "മിസ്റ്റർ കൗൺസൽ, യു മേ പ്ളീസ് റൈസ് സബ്സ്റ്റന്റീവ് പോയന്റ്റ്സ്". " പ്രതിഭാഗം വക്കീൽ, നിങ്ങൾ ദയവായി പ്രസക്തമായ കാര്യങ്ങൾ മാത്രം പറയുക, കോടതിയുടെ വിലയേറിയ സമയം പാഴാക്കരുത്." എന്ന്. യാതൊരുവിധ ചട്ടങ്ങളും പാലിക്കാതെ ഹർജി ഫയൽ ചെയ്ത പ്രതിഭാഗം വക്കീൽ എ പി സിങിന്റെ കെടുകാര്യസ്ഥതയും കോടതിയുടെ നിശിത വിമർശനത്തിന് ഇരയായി. 

കോടതി ഇങ്ങനെ നിരീക്ഷിച്ചു, " നമ്മൾ നിങ്ങളുടെ കക്ഷി ദൈവത്തിങ്കലേക്കെത്തുന്നതിന് വളരെ അടുത്താണ്. ദയവായി സമയം പാഴാക്കാതിരിക്കൂ..." 

തനിക്ക് കാര്യങ്ങൾ ഒന്നുകൂടി കൃത്യമായി അവതരിപ്പിക്കാൻ സാവകാശം നൽകണം എന്നായി അഡ്വ. എ പി സിംഗ്. കുറച്ച് ഫോട്ടോ കോപ്പികൾ കൂടി എടുക്കാനുണ്ടായിരുന്നു എന്നും, കൊവിഡ് 19 കാരണം കടകൾ ഒക്കെ അടച്ചുപോയി. ഇനി രാത്രി ഫോട്ടോകോപ്പി എടുക്കാൻ പറ്റില്ല. 'അതുകൊണ്ട് ദയവായി നാളത്തെ ശിക്ഷ നടപ്പിലാക്കാൻ മാറ്റിവെക്കണം' എന്നായിരുന്നു ആ പറഞ്ഞതിന്റെ ധ്വനി. 

ഇതിനു മുമ്പ് പല കോടതികളിലും സമർപ്പിച്ചിരുന്ന വിവിധ ഹർജികളിൽ തീർപ്പാക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടു എന്നായി പിന്നെ പ്രതിഭാഗം വക്കീൽ. തന്റെ കക്ഷികളോട് കടുത്ത അനീതിയാണ് ചെയ്തിരിക്കുന്നത് എന്നും വക്കീൽ പറഞ്ഞു. തന്റെ ഒരു കക്ഷിയായ പവൻ കുമാർ സിങിനെ മർദ്ദിച്ചതിന്റെ പേരിൽ ഒരു പൊലീസുകാരന്റെ പേർക്ക് ക്രിമിനൽ കേസുള്ള കാര്യവും വക്കീൽ ചൂണ്ടിക്കാട്ടി. കൃത്യം നടക്കുന്ന സമയത്ത് പവന് പ്രായപൂർത്തി ആയിട്ടില്ലായിരുന്നു എന്ന പഴയ വാദം വീണ്ടും ആവർത്തിച്ചു. പവന്റെ രണ്ടാമത്തെ ദയാഹർജി ബാക്കിയുണ്ട് എന്ന പുതിയ കാരണവും കോടതിക്ക് മുമ്പിലെത്തി.

Defence lawyer gives clumsy reasons at the last minute in Nirbhaya case mid night hearing

ദില്ലി ഗവണ്മെന്റിനു വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ രാഹുൽ മെഹ്‌റ, തന്റെ എതിർഭാഗം കക്ഷികൾക്ക് ലഭ്യമായിരുന്ന നിയമത്തിലെ വഴികൾ എല്ലാം തന്നെ അവർ തേടിയതാണ് എന്നും അതൊക്കെ തള്ളപ്പെട്ടതാണ് എന്നും കോടതിയെ അറിയിച്ചു. ഇപ്പോൾ പുതിയ ഹർജികൾ ഒന്നും തന്നെ പ്രസക്തമല്ല എന്നും അതൊക്കെ അനാവശ്യമായി വധശിക്ഷ വൈകിക്കാനുള്ള തട്ടിപ്പുകളാണ് എന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. 

പ്രതിഭാഗം വക്കീലിന്റെ വാദങ്ങൾ എല്ലാം തന്നെ കോടതി തള്ളി. ദില്ലി പ്രിസൺ റൂൾസിന്റെ 836-ാം വകുപ്പ് പ്രകാരം മരണവാറണ്ട് ദയാഹർജിയുടെ പേരും പറഞ്ഞ് മാറ്റാൻ സാധ്യമല്ല എന്ന് കോടതി വിധിച്ചു. 

ഈ കേസിൽ കോടതി നടത്തിയ അവസാന നിരീക്ഷണം ഇതായിരുന്നു, " നിയമത്തിന്റെ പരിരക്ഷ ആവശ്യപ്പെടുന്നവർ ആദ്യം അതിനെ ബഹുമാനിക്കാൻ പഠിക്കണം. അത് ഇവിടെ നടന്നിട്ടില്ല. അതുകൊണ്ട്  നാളെ രാവിലെ നടക്കാനിരിക്കുന്ന വധശിക്ഷ നീട്ടിവെക്കണം എന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഇതിനാൽ കോടതി തള്ളുന്നു. പവൻ തനിക്ക് ലഭ്യമായിരുന്ന ഒരു നിയമമാർഗം അവലംബിച്ചില്ല എന്നത് നാലുപേരുടെയും വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കാനുള്ള ഒരു കാരണമല്ല. ശിക്ഷ വാറണ്ട് പ്രകാരം നാളെ രാവിലെ തന്നെ നടക്കും"
 

Follow Us:
Download App:
  • android
  • ios