ഇന്ത്യന്‍ നിരത്തുകളിലെ ഇരുചക്രവാഹന രാജാവും ഐക്കണിക്ക് ബ്രാന്‍റുമായ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും തദ്ദേശീയ ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരുമായ ബജാജും തമ്മിലുള്ള പരസ്യപ്പോരാട്ടം തുടങ്ങുന്നത് 2017 സെപ്തംബറിലാണ്. എന്‍ഫീല്‍ഡിനെ ട്രോളിയുള്ള ബജാജ് ഡോമിനറിന്‍റെ ആ പരസ്യം ആരും മറന്നുകാണില്ല. ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ പുതിയ ഡോമിനാറിനായി ഒരുക്കിയ പരസ്യത്തിലാണ് ഇന്ത്യന്‍ നിര്‍മാതാക്കളായ ബജാജ് പരോക്ഷമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ കളിയാക്കിയത്. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാക്കുകളോടെയാണ് പരസ്യം തുടങ്ങുന്നത്. കുറച്ച് സഞ്ചാരികള്‍ ഹെല്‍മറ്റും പരിവാരങ്ങളുമായി ആനപ്പുറത്തുകയറി പ്രയാസപ്പെട്ട് യാത്ര ചെയ്യുന്നതും പിന്നാലെ ചീറിപാഞ്ഞെത്തിയ ഡോമിനാര്‍ 400 ആനകള്‍ക്കിടയിലൂടെ നിഷ്പ്രയാസം കുതിക്കുന്നതുമാണ് പരസ്യം.

ഇപ്പോഴിതാ വീണ്ടും ബുള്ളറ്റിനെ കളിയാക്കിക്കൊണ്ട് പുതിയ പരസ്യവുമായെത്തിയിരിക്കുകയാണ് ബജാജ്. ഇത്തവണ ഒന്നല്ല മൂന്നു പരസ്യമാണ് കമ്പനി പുറത്തിറക്കിയത്. റോയൽ എൻഫീൽഡ് ബൈക്കുകളെക്കുറിച്ചുള്ള പ്രധാന പരാതികള്‍ ചൂണ്ടിക്കാട്ടി ഡോമിനറിനെ പുകഴ്‍ത്തുകയാണ് പുതിയ പരസ്യങ്ങളിലൂടെ ബജാജ്.

ഈ പരസ്യങ്ങളിലും ആനകളും സവാരിക്കാരും തന്നെയാണ് പശ്ചാത്തലം. ആദ്യ പരസ്യത്തിൽ ബ്രേക്ക് പിടിച്ചാൽ നില്‍ക്കാത്ത ബൈക്ക് എന്നാണ് ബുള്ളറ്റിനെതിരെയുള്ള പരിഹാസം. രണ്ടാം പരസ്യത്തിൽ തണുത്താൽ പിന്നെ സ്റ്റാർട്ടാകാൻ ബുദ്ധിമുട്ടുള്ള വാഹനം എന്നും മൂന്നാം പരസ്യത്തിൽ ടോർക്കിനെയാണ് കളിയക്കുന്നത്. ടോര്‍ക്ക് കുറവായതിനാല്‍ കയറ്റങ്ങൾ പതുക്കെ കയറുന്ന ബൈക്ക് എന്നാണ് പറയാതെ പറയുന്നത്.

ആദ്യ തവണത്തെപ്പോലെ തന്നെ ബുള്ളറ്റിന്റെ പ്രത്യക്ഷത്തിൽ ഉപയോഗിക്കാതെ ശബ്ദവും ബുള്ളറ്റ് റൈഡർമാർ ഉപയോഗിക്കുന്ന ഹെൽമെറ്റും മറ്റ് ആക്സസറീസും ഉപയോഗിച്ചാണ് ബജാജ് പരസ്യം തയ്യാറാക്കിയത്. ഡോമിനറിന്റെ 2018 ശ്രേണി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതേ തുടർന്നാണ് കമ്പനി ബുള്ളറ്റിനെ കളിയാക്കി പരസ്യങ്ങൾ പുറത്തിറക്കിയത്.

ആദ്യ പരസ്യം വന്‍വിവാദമായിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ പകരം ഒരു വീഡിയോ തന്നെ ഉണ്ടാക്കി യൂടൂബിലിട്ടാണ് പ്രതികാരം ചെയ്‍തത്. റൈഡ് ലൈക്ക് എ കിങ് എന്നായിരുന്നു ഈ വീഡിയോയുടെ ടൈറ്റില്‍. ഒപ്പം നിരവധി വീഡിയോകളാണ് എൻഫീൽഡ് ആരാധകർ പിന്നീട് പുറത്തിറക്കിയത്. ഒടുവില്‍ വിശദീകരണവുമായി ബജാജ് ഓട്ടോ മാർക്കറ്റിംഗ് വൈസ് പ്രസിഡന്‍റെ സുമീത് നാരംഗ് തന്നെ രംഗത്തുമെത്തിയിരുന്നു.

പുതിയ പരസ്യത്തിനെതിരെയും ബുള്ളറ്റ് പ്രേമികളുടെ കമന്‍റുകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പഴയ പോരാട്ടത്തെ ഓര്‍മ്മിപ്പിച്ച് ഇനി എന്തൊക്കെ വീഡിയോകളാവും പ്രചരിക്കുന്നതെന്ന കൗതുകത്തിലാണ് ഇപ്പോള്‍ വാഹനലോകം.