പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത് ഉടമകൾ നികുതി വെട്ടിപ്പു നടത്തിയ വാഹനങ്ങൾ കേരളത്തില്‍ ഓടുന്നതായുള്ള വരാ‍ത്തകളെ തുടർന്നു അധികൃതര്‍ പരിശോധന ശക്തമാക്കി. രഹസ്യവിവരത്തതിന്‍റെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറയിലെ സ്വകാര്യ പാർപ്പിട സമുച്ചയത്തിൽ നടത്തിയ പരിശോധനയിൽ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത 10 വാഹനങ്ങളുടെ ഉടമകൾക്കു മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നോട്ട‌ീസ് നൽകിയതായു റിപ്പോര്‍ട്ടുണ്ട്. നടൻ ഫഹദ് ഫാസിൽ ഉപയോഗിക്കുന്ന വാഹനവും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.

തൃപ്പൂണിത്തുറയില്‍ നടന്ന പരിശോധനയില്‍ മൂന്നു കോടി രൂപ വരെ വില വരുന്ന ആഡംബര കാറുകളാണു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പരിശോധന നടക്കുമ്പോള്‍ ചില കാറുകളുടെ നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു. വാഹനത്തിന്‍റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടിസ് ഉടമകൾക്കു നല്‍കി പത്തു ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം.

എല്‍ഡിഎഫ് നടത്തുന്ന ജനജാഗ്രതാ യാത്രയുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ആഢംബര കാര്‍ യാത്ര വിവാദത്തെ തുടര്‍ന്നാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‍ത് ലക്ഷങ്ങള്‍ നികുതി വെട്ടിക്കുന്ന വാഹനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

തെന്നിന്ത്യന്‍ താരം അമലാപോള്‍, യുവനടന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്ത വിവരം നേരത്തെ പുറത്തു വന്നിരുന്നു. ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-05-9899 ആഡംബര കാര്‍ ബെന്‍സ് ഇ പോണ്ടച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അമലാ പോളിന്‍റെ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് പോണ്ടിച്ചേരിയില്‍ വ്യാജപേരില്‍ രജിസ്റ്റര്‍ ചെയ്‍തെന്നുമായിരുന്നു ആരോപണം. അമല പോളിനും കോടിയേരി കയറിയ ആഢംബര വാഹനത്തിന്‍റെ ഉടമ കാരാട്ട് ഫൈസലിനും മോട്ടോര്‍വോഹന വകുപ്പ് അധികൃതര്‍ നോട്ടീസ് അയച്ചിരുന്നു.

20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം നികുതി വെട്ടിപ്പുകള്‍ പതിവായതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത്. എന്നാല്‍ കോടിയേരി സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെയുള്ളവ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സ്ഥിരമായി കേരളത്തില്‍ ഉപയോഗിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

മാത്രമല്ല പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്‍ത താരങ്ങള്‍ ചെയ്‍തത് ക്രിമിനല്‍ കുറ്റമാണ്. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്നാണ് ആരോപണം. ഫഹദ് ഫാസിലിന്‍റെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേരിലുള്ള കുടുംബത്തിനും ഫഹദിനെ അറിയില്ലെന്നും ആരോപണമുണ്ട്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍ എന്നതാണ് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടനും രാജ്യസംഭാംഗവുമായ സുരേഷ് ഗോപിക്കെതിരെയും സമാന ആരോപണം ഉയര്‍ന്നിരുന്നു. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7ന്‍ സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വിവാദമായത്. എന്നാല്‍ തനിക്ക് പോണ്ടിച്ചേരിയില്‍ അഡ്രസുണ്ടെന്നും അതിനാല്‍ കുഴപ്പമില്ലെന്നും എംഎല്‍എയായ മുകേഷിന്റെ വണ്ടി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതു പോണ്ടിച്ചേരിയിലാണെന്നുമായിരുന്നു അന്ന് സുരേഷ് ഗോപിയുടെ പ്രതികരണം.

ആഡംബര കാറുകൾ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തു നികുതിവെട്ടിപ്പു നടത്താൻ സൗകര്യം ഒരുക്കുന്ന റാക്കറ്റ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.