മൈസൂരു: റിസര്‍വേഷന്‍ ചെയ്തിട്ടും ട്രെയിനില്‍ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട കുടുംബത്തിനൊപ്പം കോടതി. ഈ കുടുംബത്തിന് 37000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ റയില്‍വേയോട് കോടതി ഉത്തരവിട്ടു. മൈസൂരു ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്. റെയില്‍വേ അധികൃതരേയും അന്വേഷണ ഉദ്യോഗസ്ഥരേയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

2017 മെയ് 25ന് ജയ്പൂര്‍-മൈസൂര്‍ സൂപ്പര്‍ ഫാസ്റ്റ് തീവണ്ടിയിലാണ് സംഭവം. ഉജ്ജയിനിയില്‍ നിന്ന് മൈസൂരിലേയ്ക്ക് വന്ന വിജേഷ് എന്നയാള്‍ക്കും ഭാര്യയ്ക്കും കുട്ടിക്കുമാണ് ദുരനുഭവം. മൈസൂര്‍ സ്വദേശികളായ ഇവര്‍ മൈസൂര്‍ സിറ്റ് റയില്‍വേ സ്‌റ്റേഷനില്‍ നിന്നും 740 രൂപ നിരക്കില്‍ മൂന്നു ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. തുടര്‍ന്ന് ട്രെയിനിലെ അഞ്ചാം നമ്പര്‍ സ്ലീപ്പര്‍ കോച്ചിലെത്തി. പക്ഷേ ഇവരുടെ മൂന്ന് ബര്‍ത്തുകളിലും റിസര്‍വേഷനില്ലാത്ത യാത്രക്കാരായിരുന്നു.

തുടര്‍ന്ന് ടിടിഇ, ആര്‍പിഎഫ് എന്നിവരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് 1950 കിലോ മീറ്റര്‍ ദൂരം സീറ്റില്ലാതെ നിന്ന് യാത്ര ചെയ്യുകയായിരുന്നു കുടുംബം. ബര്‍ത്ത് ലഭിക്കാത്തതില്‍ വിജേഷ് മൈസൂരു ഡിവിഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. പക്ഷേ തങ്ങളുടെ അധികാര പരിധിയിലല്ല എന്നും യാത്ര ആരംഭിച്ച ഉജ്ജയിനിയിലെത്തി പരാതി കൊടുക്കാനും പറഞ്ഞു.തുടര്‍ന്നാണ് ഇദ്ദഹം മൈസൂരു ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

അധികാര പരിധി കഴിഞ്ഞെന്നും നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും കേസ് തള്ളണമെന്നുമായിരുന്നു മൈസൂരു റെയിവേ ഡിവിഷന്‍ കോടതിയില്‍ വാദിച്ചത്. പക്ഷേ ആവശ്യം തള്ളിയ കോടതി അധികാര പരിധിയുടെ പേരില്‍ നടപടിയെടുക്കാതെ കയ്യൊഴിയാനാവില്ലെന്ന് ചൂണ്ടികാട്ടി. തുടര്‍ന്ന് മൈസൂരു റയില്‍വേ ഡിവിഷനല്‍ മാനേജര്‍, ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ എന്നിവര്‍ വിജേഷിന് നഷ്ട പരിഹാരമായി 37000 രൂപ നല്‍കണമെന്ന് വിധിച്ചു. 60 ദിവസത്തിനകം ഈ തുക നല്‍കാനാണ് ഉത്തരവ്.