വാഹനങ്ങളിലെ ക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനം ദില്ലി ഹൈക്കോടതി സ്‌റ്റേ ചെയ്തു

വാഹനങ്ങളില്‍ അപകടത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍, ബുള്‍ ബാറുകള്‍ തുടങ്ങിവയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര നീക്കത്തിന് കോടതിയുടെ സ്റ്റേ. ദില്ലി ഹൈക്കോടതിയുടെതാണ് സ്‌റ്റേ ഉത്തരവ്. ഏപ്രില്‍ 18 വരെ ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഹര്‍ജി പരിഗണിക്കുന്നതിനിടെ എന്തധികാരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ ക്രാഷ് ഗാര്‍ഡുകള്‍ നിരോധിക്കാന്‍ മന്ത്രാലയം അറിയിപ്പു നല്‍കിയതെന്ന് കോടതി ചോദിച്ചു. വാഹനത്തില്‍ നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍ അപകടത്തിന് കാരണമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാനങ്ങള്‍ ക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്.

2017 ഡിസംബറിലാണ് ഇതുസംബന്ധിച്ച് കേന്ദ്ര റോഡ് ട്രാൻസ്പോർട് ആന്റ് ഹൈവേ മന്ത്രാലയം ഉത്തരവിറക്കിയത്. മോട്ടർവെഹിക്കിൾ ആക്ട് 1988 സെക്ഷൻ 52 പ്രകാരം നിയമം ലംഘിക്കുന്നവരിൽ നിന്ന് സെക്ഷൻ 190, 191 പ്രകാരം പിഴ ഈടാക്കണമെന്ന് സംസ്ഥാന ട്രാൻസ്പോർട് കമ്മിഷണർമാരോട് ഹൈവേ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നത്.

കമ്പനി നല്‍കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്കോ പാര്‍ട്ട്സുകള്‍ക്കോ നിയന്ത്രണങ്ങളുമില്ലെന്നും ഇരുചക്രവാഹനങ്ങളിൽ ഈ നിയമം ബാധകമാണോ എന്ന് നിർദ്ദേശത്തിൽ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബുള്ളറ്റുകളിലും മറ്റും കമ്പനിയുടെ ഡിസൈനില്‍ അല്ലാത്ത ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ക്രാഷ് ഗാര്‍ഡുകളാണ് നിയമം മൂലം നിരോധിക്കുന്നത്. വാഹനത്തില്‍നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ മനുഷ്യ ജീവന് പോലും ഹാനിയുണ്ടാക്കിയിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

പുതിയ ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷന് ഹെല്‍മെറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, ഹാന്‍ഡ് ഗ്രിപ്പ് ഇവ മതിയാവും. ഇവ പൂര്‍ണമായും സൗജന്യമായി ലഭിക്കുന്നതുമാണ്. മറ്റുള്ളവ പിടിപ്പിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമായി പരിഗണിക്കും. നാലുചക്രവാഹനങ്ങളിലും ക്രാഷ്ഗാര്‍ഡുകള്‍, ലൈറ്റുകള്‍ മുതലായവ പിടിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. എക്‌സ്ട്രാ ലൈറ്റുകള്‍ പിടിപ്പിക്കുന്നതിനും മറ്റും ഇവ ഉപയോഗിക്കുന്നുണ്ട്. ഇതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

ഏപ്രില്‍ 18നാണ് ഹര്‍ജിയില്‍ അടുത്ത വാദം. ഏപ്രില്‍ 18ന് വാദം കേള്‍ക്കുന്നതു വരെ ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ചതിന് പിഴ ഈടാക്കരുതെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.