വിശന്നുവലഞ്ഞ കഴുത കാരറ്റാണെന്നു കരുതി വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കടിച്ച സംഭവത്തില്‍ കഴുതയുടെ ഉടമസ്ഥന്‍ കാറുടമക്ക് 4.47 ലക്ഷം രൂപ നഷ്‍ടപരിഹാഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ജര്‍മനിയിലെ ഹെസെയിലാണ് സംഭവം. കാറിന്റെ പെയിന്റിങ് നശിപ്പിച്ചതിനാണ് നഷ്‍ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 2.39 കോടി വിലമതിക്കുന്ന മക്‌ലാരന്‍ 650S സ്‌പൈഡര്‍ സ്‌പോര്‍ട്‌സ് കാറിന്റെ പെയിന്റിങ്ങാണ് കഴുത കടിച്ച് കേടാക്കിയത്.

തിളങ്ങുന്ന ഓറഞ്ച് നിറമായിരുന്നു കാറിന്. ഇത് വലിയ കാരറ്റാണെന്ന് കരുതിയാകാം കഴുത കാറില്‍ കടിച്ചതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ കഴുതയുടെ ഉടമ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്നാണ് കാറുടമ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോള്‍ കാര്‍ മറ്റെവിടെയെങ്കിലും നിര്‍ത്തണമെന്നു കഴുതയുടെ ഉടമ പറഞ്ഞതായി കാറുടമ പറയുന്നു. എന്തായാലും കഴുതയുടെ വിശപ്പും തെറ്റിദ്ധാരണയും മൂലം പുത്തന്‍ കാറൊന്നു വാങ്ങാനുള്ള പണം ഉടമക്ക് നഷ്‍ടമായെന്ന് ചുരുക്കം.