അസ്ഥികൂടങ്ങളുമായി തീരത്ത് പ്രേതക്കപ്പലുകള്‍;അന്വേഷണം ഊര്‍ജ്ജിതം
ടോക്കിയോ: മനുഷ്യന്റെ അസ്ഥികൂടങ്ങള്‍ നിറഞ്ഞ കപ്പലുകള്‍ തീരത്ത് ഒഴുകിയെത്തുന്നതിനെ തുടര്‍ന്ന് ആശങ്കയില്‍ ജപ്പാന്. ഈ മാസം മാത്രം മനുഷ്യ അസ്ഥികൂടങ്ങളുമായി നാലുകപ്പലുകളാണ് ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത് എത്തിയിരിക്കുന്നത്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന തടികൊണ്ട് തീര്‍ത്ത ചെറുകപ്പലുകളാണ് മനുഷ്യ അസ്ഥികൂടങ്ങളുമായി ജപ്പാന് തീരത്തടിയുന്നത്.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ശക്തമാക്കി. തീരസംരക്ഷസേനയും പൊലീസും പ്രത്യേക ജാഗ്രത പുലര്‍ത്തുകയാണെന്നും ദുരൂഹസാഹചര്യത്തില്‍ ബോട്ടുകളെയോ ആളുകളെയോ കണ്ടാല്‍ അക്കാര്യം ഉടന്‍ അധികൃതരം അറിയിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ജപ്പാന് സര്‍ക്കാരിന്റെ മുഖ്യവക്താവ് യോഷിഹിദേ സുഗ അറിയിച്ചു.
വെള്ളിയാഴ്ച ജപ്പാനിലെ ഹോംഷു ദ്വീപിലെ മിയാസവ തീരത്ത് ഒഴുകിയെത്തിയ ബോട്ടിൽ മാത്രം എട്ട് അസ്ഥികൂടങ്ങളുണ്ടായിരുന്നു. കഴിഞ്ഞ നാലു വർഷത്തിനിടെ ജപ്പാന്റെ തീരത്തടിയുന്ന ബോട്ടുകളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. അസ്ഥികൂടങ്ങളുമായി ഒഴുകി ജപ്പാന് തീരത്ത് അടിയുന്ന ഈ ബോട്ടുകള്‍ ഉത്തരകൊറിയയില്‍ നിന്നുള്ളവയാണെന്നാണ് സംശയം.
എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ ജപ്പാന് തീരസംരക്ഷണസേന വിസമ്മതിച്ചു. ഉത്തരകൊറിയയിൽ മത്സ്യബന്ധന വ്യവസായം വിപുലപ്പെടുത്തിയതോടെ മീൻപിടിക്കൽ പരിചയമില്ലാത്തവർ പോലും അതിനായി നിർബന്ധിതരായതാണ് അപകടത്തിൽ എത്തിച്ചതെന്നാണ് നിഗമനം. എന്നാല്‍ മൃതദേഹങ്ങളും അസ്ഥികൂടങ്ങളും ഒഴുകിയെത്തുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും സാധ്യതകളും ജപ്പാന് പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.