ചൈനയിൽനിന്ന് കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്യുന്ന ചിലയിനം റേഡിയൽ ടയറുകൾക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കണോമിക് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. ബസിലും ലോറിയിലും ഉപയോഗിക്കുന്ന ഇത്തരം ചൈനീസ് ടയറുകൾ വിലകുറച്ചു വിൽക്കുന്നതിനെതിരെ ഇന്ത്യൻ ടയർ കമ്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് ആന്റി–ഡംപിങ് തീരുവ എന്ന അധിക നികുതി ഏർപ്പെടുത്തുന്നത്. ടണ്ണിന് 452 ഡോളർ വരെ നികുതി ഇങ്ങനെ ഈടാക്കാനാണു നീക്കം.

ആഭ്യന്തര വ്യവസായത്തിന് ഭീഷണിയാകും വിധം ഇറക്കുമതി ഉൽപന്നങ്ങൾ വില താഴ്ത്തി വിൽക്കുന്നത് തടയാന്‍ ഇതു കൊണ്ട് കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെ നിലനിൽപിനെ ബാധിക്കും വിധം ആ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു വിലകുറച്ചു വിപണിയിൽ വിൽക്കുന്നതു തടയാൻ രാജ്യം ഇറക്കുമതി ഉൽപ്പന്നങ്ങൾക്കു ചുമത്തുന്ന നികുതിയാണ് ആന്റി ഡംപിങ് നികുതി. ഈ നികുതി നടപ്പിലായാല്‍ തദ്ദേശ കമ്പനികൾ വിൽക്കുന്ന വിലയ്ക്കു മാത്രമേ ഇറക്കുമതിചെയ്യുന്ന സാധനങ്ങളും വിൽക്കാൻ സാധിക്കൂ.

ലോകത്തു തന്നെ ഏറ്റവും കൂടുതൽ ടയർ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ചൈനീസ് ടയറിന് അധിക നികുതിയുമായി അമേരിക്കൻ പ്രസിഡന്റെ ട്രംപും എത്തിയതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കവും. ചൈനയിൽനിന്നുള്ള വില കുറഞ്ഞ ടയറിനു തടയിടാൻ അധിക നികുതി ചുമത്തുന്നതിനു യുഎസിന്റെ ഇറക്കുമതി നിയന്ത്രണ കമ്മീഷനായ യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷനാണ് തീരുമാനിച്ചത്. അമേരിക്കയ്ക്ക് പുറമേ ഇന്ത്യയും ചൈനീസ് ടയറുകൾക്ക് അധിക നികുതി ഈടാക്കുന്നതോടെ ലോകത്ത് ഏറ്റവും വിലകുറഞ്ഞ ടയർ കയറ്റുമതി നടത്തി മുൻനിരയിൽ നിൽക്കുന്ന ചൈനയ്ക്ക് വൻതിരിച്ചടി വന്നേക്കും. ചൈനയിൽനിന്നുള്ള ടയറിന് അമേരിക്ക നേരത്തെ ഏർപ്പെടുത്തിയിരുന്ന 19% കൗണ്ടർ വെയിലിങ് നികുതിയ്ക്കു പുറമേയാണ് ആന്റി ഡംപിങ് നികുതിയായി 24% കൂടി അധികം ചുമത്തുന്നത്.