സുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ വീണ്ടും കരുത്ത് തെളിയിച്ച് ഹോണ്ടയുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡല്‍ സിആര്‍-വി. ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം ഫോര്‍ സൗത്ത്-ഈസ്റ്റ് ഏഷ്യ (ASEAN NCAP) യുടെ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗാണ് അഞ്ചാം തലമുറ സിആര്‍-വി സ്വന്തമാക്കിയത്. വാഹനങ്ങളില്‍ എത്രത്തോളം സുരക്ഷയുണ്ടെന്ന് കണക്കാക്കാനുള്ള മാനദണ്ഡമായ ആസിയാന്‍ ക്രാഷ് ടെസ്റ്റിന്‍റെ 2017-2020ലെ പുതിയ നിയമപ്രകാരം 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്ന ആദ്യ മോഡലാണ് സിആര്‍-വി എന്നതാണ് മറ്റൊരു പ്രത്യേകത.

ആകെ 100 മാര്‍ക്കില്‍ വിവിധ വിഭാഗങ്ങളിലായി 88.8 മാര്‍ക്കാണ് സിആര്‍-വി നേടിയത്. ഫ്രെണ്ടല്‍ ഓഫ്‌സെറ്റ് ഇംപാക്ട് ടെസ്റ്റ്, സൈഡ് ഇംപാക്ട് ടെസ്റ്റ്, സേഫ്റ്റി ഫീച്ചേര്‍സ് എന്നിവ കണക്കാക്കിയാണ് സ്‌കോര്‍ നിശ്ചയിച്ചത്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 47.25 മാര്‍ക്കും കുട്ടികളുടെ സുരക്ഷയില്‍ 22.84 മാര്‍ക്കും സേഫ്റ്റി അസിസ്റ്റ് ടെക്‌നോളികള്‍ക്ക് 18.71 മാര്‍ക്കും സിആര്‍-വിക്ക് ലഭിച്ചു.

ന്നു നിരകളിലായി സെവന്‍ സീറ്ററിലെത്തുന്ന സിആര്‍-വിക്ക് 1.6 ലിറ്റര്‍ i-DTEC ഡീസല്‍ എന്‍ജിനാണ് കരുത്തു പകരുന്നത്. 4000 ആര്‍പിഎമ്മില്‍ 158 ബിഎച്ച്പി പവറും 2000 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 9 സ്പീഡാണ് ട്രാന്‍സ്മിഷനില്‍ ഫ്രെണ്ട് വീല്‍ ഡ്രൈവിലെത്തുന്ന വാഹനത്തിന് ഓപ്ഷണലായി ഓള്‍ വീല്‍ ഡ്രൈവും ലഭ്യമാകും. അമേരിക്കയിലെ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി നടത്തിയ ക്രാഷ് ടെസ്റ്റിലും മികച്ച റേറ്റിങ് സ്വന്തമാക്കി IIHS 2017 ടോപ് സേഫ്റ്റി പിക്ക് പ്ലസ് അവാര്‍ഡും ഹോണ്ട CR-V നേരത്തെ കരസ്ഥമാക്കിയിരുന്നു. ഈ വാഹനം 2018 ആദ്യം ഇന്ത്യയിലെക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.