ബംഗളൂരു: ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ടയുടെ ഇന്ത്യന്‍ ഉപസ്ഥാപനം ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) യുടെ ഏറ്റവും വലിയ ഉൽപ്പദാനശാല ഇനി കർണാടകത്തിൽ. നരസാപുര പ്ലാന്റിലെ നാലാമത് അസംബ്ലി ലൈൻ ഉൽപ്പാദനക്ഷമമായതോടെയാണ് ഹോണ്ടയും ഒപ്പം കര്‍ണാടകയും ഈ നേട്ടം സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിവർഷം ആറു ലക്ഷം യൂണിറ്റാണ് ഈ ശാലയിലെ ഓരോ അസംബ്ലി ലൈനിന്റെയും ഉൽപ്പാദനശേഷി. പുതിയ അസംബ്ലി ലൈൻ കൂടി പ്രവർത്തനം ആരംഭിച്ചതോടെ നരസാപുര ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 24 ലക്ഷം യൂണിറ്റായി ഉയർന്നു. ഹരിയാനയിലും രാജസ്ഥാനിലും ഗുജറാത്തിലും മൂന്ന് പ്ലാന്റുകൾ കൂടിയുള്ള എച്ച് എം എസ് ഐയുടെ മൊത്തം ഉൽപ്പാദനശേഷിയാവട്ടെ 64 ലക്ഷം യൂണിറ്റിലുമെത്തി. ഇതോടെ ഹോണ്ടയുടെ ഏറ്റവും വലിയ ഇരുചക്രവാഹന ഉൽപ്പാദനകേന്ദ്രമായും ഇന്ത്യ മാറി.

നരസാപുരശാലയിൽ മൊത്തം 5,600 കോടി രൂപ ഹോണ്ടയും അനുബന്ധ കമ്പനികളും ചേര്‍ന്ന് ഇതുവരെ നിക്ഷേപിച്ചിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും 22,000 തൊഴിലവസരങ്ങളും ഈ പ്ലാന്‍റ് സൃഷ്ടിച്ചു. കൂടാതെ നടപ്പു സാമ്പത്തിക വർഷം പുത്തൻ മോഡൽ അവതരണങ്ങൾക്കായി 1,600 കോടി രൂപ കൂടി ചെലവഴിക്കാനും എച്ച് എം എസ് ഐയ്ക്കു പദ്ധതിയുണ്ട്.

ഹോണ്ടയുടെ ഇരുചക്രവാഹന വിൽപ്പനയിലും ഇന്ത്യയാണ് ഏറ്റവും വലിയ വിപണി. 2016 — 17ലാണ് ഇന്തൊനീഷയെ പിന്തള്ളി ഇന്ത്യ ഈ സ്ഥാനം സ്വന്തമാക്കിയത്. ആഗോളതലത്തിൽ ഹോണ്ടയുടെ മൊത്തം ഇരുചക്രവാഹന വിൽപ്പനയിൽ 28 ശതമാനത്തോളമാണ് ഇന്ത്യൻ വിപണിയിലുള്ളത്.