ഗുജറാത്ത് പൊലീസിന് പിന്നാലെ അമേരിക്കൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ ബൈക്ക് സ്വന്തമാക്കി കൊൽക്കത്ത പൊലീസും. റോയൽ എൻഫീല്‍‍ഡ് ബൈക്കുകൾ കൈവിട്ടാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ പൊലീസ് സേനകൾ അമേരിക്കൻ നിർമാതാക്കളായ ഹാർലി ഡേവിഡ്സണിന്റെ പിന്നാലെ പോകുന്നതെന്നതാണ് കൗതുകം.

റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ ഉപേക്ഷിച്ച് ഹാർ‌ലി ഡേവിഡ്സണിന്റെ 12 സ്ട്രീറ്റ് 750 ബൈക്കുകളാണ് കൊൽക്കത്ത പൊലീസ് സ്വന്തമാക്കിയത്. ഹാർലി ഡേവിഡ്‌സണിന്റെ ഇന്ത്യൻ നിർമ്മിത ബൈക്കാണ് സ്ട്രീറ്റ് 750. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഹാര്‍ലി പുറത്തിറക്കുന്ന പുതിയ മോഡലാണ് സ്ട്രീറ്റ് 750. ഹാര്‍ലി ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള ബൈക്കെന്ന പ്രത്യേകതയും 750ന് സ്വന്തം.

ഹാര്‍ലിയുടെ പരമ്പരാഗത എയര്‍കൂള്‍ എൻജിന് മാറ്റി അതിനു പകരം ലിക്വിഡ് കൂള്‍ഡ് എൻജിനാണ് ഹാര്‍ലി 750നു നല്‍കിയിരിക്കുന്നത്. ഹാര്‍ലിയുടെ ഏറ്റവും പുതിയ ടെക്‌നോളജിയായ റെവലൂഷന്‍ എക്‌സ് പ്രകാരം തയ്യാറാക്കിയ എൻജിനാണ് സ്ട്രീറ്റ് 750ന് കരുത്ത് പകരുന്നത്. 60 ഡിഗ്രി വി-ട്വിന്‍ നാല് വാല്‍വ് എൻജിന്‍ 4000 ആര്‍പിഎമ്മില്‍ 60 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കും.

പഴയ ബുള്ളറ്റിന്റെ ഘടകങ്ങൾ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും സർവീസ് ചെലവുകളുടെ വർദ്ധനവുമാണ് ഹാർ‌ലിയിലേക്ക് മാറാൻ കൊൽക്കത്ത പൊലീസിനെ പ്രേരിപ്പിച്ചതെന്നാണഅ റിപ്പോര്‍ട്ടുകള്‍. കൊൽക്കത്ത പൊലീസിന്റെ ആവശ്യപ്രകാരം പ്രത്യേക മോഡിഫിക്കേഷൻ വാഹനത്തിൽ നടത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളടക്കം സത്വര പ്രതികരണം അർഹിക്കുന്ന മേഖലകളിലാവും ഹാർലി ഡേവിഡ്സൻ ബൈക്കുകൾ വിന്യസിക്കുക. ഒപ്പം സംസ്ഥാന മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കുമുള്ള എസ്കോർട്ട് ചുമതലയിലും ഈ ‘സ്ട്രീറ്റ് 750’ ബൈക്കുകൾ പ്രതീക്ഷിക്കാം. ഏകദേശം 5.14 ലക്ഷം രൂപയാണു ‘സ്ട്രീറ്റ് 750’ ബൈക്കിന്റെ ഷോറൂം വില.

രാജ്യത്തെ പൊലീസ് സേനകൾ പൊതുവേ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളാണ് ഉപയോഗിക്കുന്നത്. ബജാജിന്‍റെ പൾസർ 150, പൾസർ 200, പൾസർ 220, അവഞ്ചർ 200 തുടങ്ങിയ ബൈക്കുകളും ഉപയോഗിക്കുന്നുണ്ട്. ഹാർലി ഡേവിഡ്സന്‍റെ കരുത്തില്‍ ന്യൂജന്‍ കാറുകളെയും ബൈക്കുകളെയും പിന്തുടർന്നു പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.