രൂപകൽപനയിലും സാങ്കേതികതയിലും ഒപ്പം വിലയിലും എതിരാളികൾക്ക് പേടി സ്വപ്നമാകാന്‍ എം ജി വരുന്നു. മുന്‍നിര ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ മോറിസ് ഗാരേജിന്റെ (എം ജി) ഉടമകളായ ഷാന്‍ഹായ് ഓട്ടോമാറ്റീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ എസ്.എ.ഐ.സി (ഷാന്‍ഹായ് ഓട്ടോമാറ്റീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) കേന്ദ്ര സര്‍ക്കാറിന്റെ മേക്ക് ഇന്‍പദ്ധതിക്ക് ചുവടുപിടിച്ച് ഇന്ത്യയില്‍ പ്ലാന്‍റ് സ്ഥാപിക്കുന്നത് ഗുജറാത്തിലാണ്. രൂപകൽപന ബ്രിട്ടനിലും ഉത്പാദനം പൂർണമായി ഇന്ത്യയിലുമായിട്ടാണ് എംജി മോട്ടോഴ്സ് പ്രവർത്തനം ആരംഭിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്‌സിന്റെ ഹലോലിലെ നിര്‍മാണ കേന്ദ്രം ഏറ്റെടുത്താണ് ഐക്കണിക് മോറിസ് ഗാരേജസ് കാറുകളുമായി എസ്.എ.ഐ.സി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുക.

MG5, MG3, GS എന്നീ മോഡലുകളാണ് ആദ്യഘട്ടത്തില്‍ ഇങ്ങോട്ടെത്തുക. മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വാഹനങ്ങളിലൊന്നായിരിക്കും എംജി 3. ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടേയ് ഐ 20, ഹോണ്ട ജാസ് തുടങ്ങിയ വാഹനങ്ങൾക്ക് ബദലായിട്ടായിരിക്കും എംജി 3 എത്തുന്നത്. 2011 ൽ പുറത്തിറങ്ങിയ എംജി3 നിലവിൽ ബ്രിട്ടനിലെ ജനപ്രിയ കാറുകളിലൊന്നാണ്. എംജി 3യുടെ വില 8,695 യൂറോയിലാണ് (ഏകദേശം 6.5 ലക്ഷം രൂപ) ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിർമിക്കുന്ന കാറിന് വില അതിലും കുറവായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കോംപാക്ട് ഹാച്ച് ബാക്ക് എം ജി 3 എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാകാനിടയുണ്ട്. മനോഹരമായ രൂപവും വേണ്ടത്ര സൗകര്യങ്ങളുമുള്ള, എം ജി പാരമ്പര്യം നിലനിർത്തുന്ന കാറിന് 5 സ്പീഡ് ഓട്ടോമാറ്റിക് ഗീയറും 106 ബി എച്ച് പി ശക്തിയുമുണ്ട്. ബ്രിട്ടനിൽ പെട്രോൾ എൻജിൻ മാത്രമേ കാറിനുള്ളൂവെങ്കിലും ഇന്ത്യയിലെത്തുമ്പോൾ ഡീസൽ എൻജിനുമുണ്ടാകും.

ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപം എംജിയുടെ വരവോടെ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തോളം പേര്‍ക്ക് ഹലോല്‍ പ്ലാന്റില്‍ ജോലി നല്‍കുമെന്നും ധാരാണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2019-മുതല്‍ വര്‍ഷംതോറും 50,000-70,000 യൂണിറ്റുകള്‍ ഈ പ്ലാന്റില്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.പെട്രോള്‍-ഡീസല്‍ കാറുകളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ നിരത്തില്‍ ഇലക്ട്രിക് കാറുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.