പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്‍യുവി പ്രേമം പ്രസിദ്ധമാണ്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവി സ്‌കോര്‍പ്പിയോ ആയിരുന്നു മോദിയുടെ ഇഷ്ട വാഹനം. പിന്നീട് പ്രധാനമന്ത്രിയായപ്പോള്‍ ബിഎംഡബ്ല്യുവിന്റെ സെവന്‍ സീരീസിലേക്ക് യാത്ര മാറ്റിയപ്പോഴും വാര്‍ത്തയായി. എസ്‍പിജിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഈ വാഹനമാറ്റം. എന്നാല്‍ ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ വാഹനം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു.

സ്വാതന്ത്രദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് ഒരു എസ്‍യുവിയിലായിരുന്നു. ഒരു റേഞ്ച് റോവറില്‍. അതുകൊണ്ട് തന്നെ കാലങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു എസ്‍യുവിയില്‍ മോദിയെ കണ്ടതിന്‍റെ കൗതുകത്തിലാണ് വാഹനലോകം. ബിഎംഡബ്ല്യു സെവന്‍ സീരിസ് ഉപേക്ഷിച്ച് അതീവസുരക്ഷയുള്ള ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവര്‍ പ്രധാനമന്ത്രി സ്വീകരിച്ചതാണ് വാഹനലോകത്തെ ഇപ്പോഴത്തെ ചാര്‍ച്ചാവിഷയം. ഇത് പ്രധാന മന്ത്രിയുടെ ഔദ്യോഗിക വാഹനമാകുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുല്ല.

പക്ഷേ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നായ റേഞ്ച് റോവര്‍ സെന്റിനലിനു പ്രത്യേകതകളേറെയാണ്. വിആര്‍ 8 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരം നിര്‍മിച്ചിരിക്കുന്ന രണ്ടു റേഞ്ച് റോവര്‍ സെന്റിനലുകളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുള്ളത്.

സാധാരണ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ നിന്നു വലിയ വ്യത്യാസം ഇതിന് കാഴ്ചയിലില്ല. 7.62 എംഎം ബുള്ളറ്റുകള്‍ വരെ തടയാനുള്ള ശേഷിയുള്ള ബോഡി, 15 കിലോഗ്രാം ടിഎന്‍ടി ബോംബ് ബ്ലാസ്റ്റില്‍ നിന്ന് വരെ ചെറുത്തു നില്‍ക്കാനുള്ള ശേഷി തുടങ്ങിയവ ഈ എസ്‍യുവിയെ വേറിട്ടതാക്കുന്നു.

ടയര്‍ പൊട്ടിയാലും പഞ്ചറായാലും ഈ വാഹനത്തിനു പ്രശ്നമല്ല. സുഗമമായി സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ബോഡി. മൂന്നു ലീറ്റര്‍ ശേഷിയുള്ള വി6 എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 335 ബിഎച്ച്പിയാണ് വാഹനത്തിന്‍റെ പരമാവധി കരുത്ത്. മണിക്കഊറില്‍ ഏകദേശം 225 കിലോമീറ്റര്‍ വേഗതയില്‍ ഇവന്‍ കുതികുതിക്കും.

റേഞ്ച് റോവറിനെ കൂടാതെ ടൊയോട്ട ഫോര്‍ച്യൂണറും മെഴ്‌സഡീസ് സ്പ്രിന്ററുമാണ് വ്യൂഹത്തിലുണ്ടായിരുന്ന മറ്റുവാഹനങ്ങള്‍.