പുതിയ ടൊയോട്ട ഫോര്‍ച്യൂണറിന്‍റെ ബുക്കിങ്ങുകള്‍ 5,400 യൂണിറ്റ് പിന്നിട്ടു
പുത്തന്‍ ഫോര്‍ച്യൂണറിന്റെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദത്തോടാണ് ഉപയോക്താക്കള്‍ക്കു താല്‍പര്യമേറെയെന്നാണു പുതിയ കണക്കുകള്‍ നല്‍കുന്ന സൂചനയെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
2009ലാണ് ആദ്യ ഫോര്‍ച്യൂണര്‍ ഇന്ത്യയിലെത്തിയത്. 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറു സ്പീഡ് ഓട്ടമാറ്റിക്, ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സുകളാണുള്ളത്. 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് ആറു സ്പീഡ് ഓട്ടമാറ്റിക്, അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ കരുത്തേകുന്നു.
25.91 ലക്ഷം മുതല്‍ 31.12 ലക്ഷം രൂപ വരെയാണു വിവിധ വകഭേദങ്ങള്‍ക്ക് ഡല്‍ഹിയിലെ ഷോറും വില. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്ളാറ്റ്ഫോമിലാണ് പുതിയ ഫോർച്യൂണറിന്റെ നിർമ്മാണം. മനോഹരവും കരുത്തുറ്റതുമായ ടൊയോട്ട ന്യൂ ജനറേഷൻ ആർക്കിടെക്ചർ (ടിഎൻജിഎ) പ്ളാറ്റ്ഫോമാണിത്.
ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് , ട്രാക്ഷൻ കണ്ടോൾ സിസ്റ്റം , ഡൗൺഹിൽ അസിസ്റ്റ് കണ്ട്രോൾ സിസ്റ്റം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ പുതിയ ഫോർച്യൂണറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡാര്‍ക്ക് ബ്രൗണ്‍, സൂപ്പര്‍ വൈറ്റ്, അറ്റിറ്റ്യൂഡ് ബ്ലാക്ക്, ബ്രോണ്‍സ് മെറ്റാലിക്ക്, ഡാര്‍ക്ക് ഗ്രേ, ഫാന്‍റണ്‍ ബ്രൗണ്‍ തുടങ്ങിയ വിവിധ നിറങ്ങളില്‍ ഫോര്‍ച്യൂണര്‍ ലഭിക്കും.
ആഗോളതലത്തില്‍ 13 ലക്ഷത്തോളം യൂണിറ്റ് വില്‍പ്പനയാണ് ഫോര്‍ച്യൂണര്‍ ഇതുവരെ നേടിയത്. ഇന്ത്യയിലും ഒരു ലക്ഷത്തോളം യൂണിറ്റുകള്‍ വിറ്റു.
പുതിയ ‘ഫോര്‍ച്യൂണറി’ന്റെ ഡലിവറിയും ആരംഭിച്ചുകഴിഞ്ഞു. ഉത്സവകാലം സമാപിച്ചിട്ടും വിപണിയില്‍ മികച്ച പ്രതികരണം നിലനിര്‍ത്താന്‍ പുതിയ ‘ഫോര്‍ച്യണറി’നു കഴിഞ്ഞിട്ടുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.