ദില്ലി: രാജ്യത്തെ ട്രക്ക് ഡ്രൈവര്‍മാരില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന ഭേദഗതി ബില്ലിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച രാജ്യസഭയിലെ 24 എംപിമാര്‍ അടങ്ങിയ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം. ഇത് തടയാന്‍ കര്‍ക്കശവും ശാസ്ത്രീയവുമായ നടപടികള്‍ വേണമെന്നും മുഴുവന്‍ വാഹനങ്ങള്‍ക്കുമായി ഏകീകൃത റോഡ് നിയമവും പെര്‍മിറ്റും നികുതിയും ഏര്‍പ്പെടുത്തണമെന്നും പാര്‍ലമെന്റ് സമിതി ശുപാര്‍ശ ചെയ്തു.

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലൂടെ ഒരു ബസ്സ് ഓടിക്കണമെങ്കില്‍ 42 ലക്ഷം രൂപ പ്രതിവര്‍ഷം പെര്‍മിറ്റ് ഫീസായി അടക്കേണ്ടി വരുന്നുവെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ ഒരു രാഷ്ട്രം,ഒരു പെര്‍മിറ്റ്, ഒരു നികുതി നയം നടപ്പാക്കാമെന്നാണ് കേന്ദ്ര ഗതാഗതമന്ത്രാലയം സെലക്ട് കമ്മിറ്റിയെ അറിയിച്ചിരിക്കുന്നത്. 

വാഹനങ്ങള്‍ക്കായി ദേശീയനയം നടപ്പാക്കിയാല്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനം വര്‍ധിക്കുമെന്നും, ഒരു ഓപ്പറേറ്റര്‍ കുറച്ച് പെര്‍മിറ്റെടുത്ത് ഒരുപാട് ബസുകള്‍ ഓടിക്കുന്നതും അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ഗതാഗതമന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സമിതി റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍.....

1.കൈക്കൂലി തടയാന്‍ കര്‍ക്കശവും ശാസ്ത്രീയവുമായ നടപടികള്‍ വേണം

2. ദീര്‍ഘദൂരമോടുന്ന ബസുകള്‍ക്ക് ടോയ്‌ലറ്റ് സംവിധാനം നിര്‍ബന്ധമാക്കണം. ഇത്തരം ബസുകള്‍ ഇപ്പോള്‍ രാജ്യത്ത് പലഭാഗത്തും ഓടുന്നുണ്ട്. 

3.ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസ്-ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ക്ക് ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറകള്‍ വിതരണം ചെയ്യണം. ഇതു വഴി ട്രാഫിക് നിയമലംഘനങ്ങള്‍ തെളിവു സഹിതം പിടികൂടാന്‍ സാധിക്കും. ഇതുവഴി ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നതും തടയാം. 

4. ഒരു രാഷ്ട്ര, ഒരു പെര്‍മിറ്റ്, ഒരു നികുതി നയം നടപ്പാക്കുവാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ചര്‍ച്ചകള്‍ നടത്തണം. ഇതിലൂടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനം കാര്യമായി വര്‍ധിപ്പിക്കാന്‍ സാധിക്കും. 

5. ലൈസന്‍സ്, രജിസ്‌ട്രേഷന്‍, ടാക്‌സ് അടയ്ക്കല്‍, പെര്‍മിറ്റ് അനുവദിക്കല്‍ തുടങ്ങിയ നടപടികളിലും വന്‍ അഴിമതി നടക്കുന്നു. 

6. ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ് ഓണ്‍ലൈനായി നടത്തണം. അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകളുടെ പരിശീലന സര്‍ട്ടിഫിക്കറ്റുള്ളവര്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാവേണ്ടതില്ല. 

7. കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍, ബസ് യാത്രക്കാര്‍ എന്നിവര്‍ക്ക് പുതിയ ഗതാഗത നയത്തില്‍ അര്‍ഹമായ പ്രാധാന്യം നല്‍കണം.