സദ്ദാം ഹുസൈന്‍റെ 240 കോടി രൂപ വിലയുള്ള അത്യാഡംബര കപ്പല്‍ ബസ്ര ബ്രീസ് ഇനി ഹോട്ടലാകും

ഇറാഖ് മുന്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍റെ 240 കോടി രൂപ വിലയുള്ള അത്യാഡംബര കപ്പല്‍ ബസ്ര ബ്രീസ് ഇനി ഹോട്ടലാകും. ‌സദ്ദാമിന്റെ മരണ ശേഷം ഇറാഖി സർക്കാര്‍ ഈ സൂപ്പർയോട്ട് ലേലത്തിനു വച്ചെങ്കിലും വാങ്ങാൻ ആരും എത്തിയില്ല. തുടർന്നാണ് കപ്പലിനെ ഹോട്ടലാക്കി മാറ്റാൻ തീരുമാനിച്ചത്. പൈലറ്റുമാരുടെ ഉപയോഗത്തിനാണ് കപ്പലിനെ ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്.

1981ലാണ് സദ്ദാമിനുവേണ്ടി 82 മീറ്റര്‍ ഉയരവും 270 അടി നീളമുള്ള ഈ നൗക നിര്‍മിക്കുന്നത്. സ്വർണം കൊണ്ടുണ്ടാക്കിയ ടാപ്പുകൾ, അത്യാഡംബരം തുളുമ്പുന്ന ഉൾഭാഗം, ലക്ഷങ്ങൾ വിലയുള്ള പരവതാനികൾ തുടങ്ങിയവയാണ് കപ്പലിന്‍റെ പ്രത്യേകതകള്‍. പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, സദ്ദാമിന്റെ സ്വകാര്യ കോട്ടേജ്, ഡൈനിങ്ങ് റൂം, ബെഡ് റൂം, 17 ചെറിയ ഗസ്റ്റ് റൂമുകള്‍, ജീവനക്കാർക്ക് താമസിക്കാനായി 18 ക്യാബിനുകള്‍, ഒരു ക്ലിനിക്ക്, സ്വിമ്മിങ് പൂള്‍, ആക്രമണം നടത്താൻ റോക്കറ്റ് ലോഞ്ചർ, ഹെലിപാഡ് എന്നിങ്ങനെ പ്രത്യേകതകള്‍ നീളുന്നു. കൂടാതെ ആക്രമണം ഉണ്ടായാൽ ഹെലിപാഡിലേയ്ക്കും അടുത്തുള്ള അന്തർവാഹിനിയിലേയ്ക്കും രക്ഷപ്പെടാനുള്ള രഹസ്യ മാർഗങ്ങളുമുണ്ട്.

സദ്ദാമിന്‍റെ മരണത്തിനു ശേഷം ജോര്‍ദ്ദാന് ഈ കപ്പല്‍ കൈമാറിയിരുന്നു. എന്നാല്‍ 2010ല്‍ ജോര്‍ദ്ദാന്‍ ഇറാഖിന് തിരിച്ചു നല്‍കി. തുടര്‍ന്ന് ഇറാഖ് സര്‍ക്കാര്‍ കപ്പല്‍ പല തവണ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു.