ലൈസൻസിനുള്ള അപേക്ഷ നൽകാൻ സൗദിയില്‍ സ്ത്രീകളുടെ വന്‍ തിരക്ക് പെരുന്നാൾ തലേന്നും അപേക്ഷകൾ സ്വീകരിക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷ നൽകാൻ സ്ത്രീകളുടെ വൻതിരക്കാണ്. തിരക്ക് കണക്കിലെടുത്ത് പെരുന്നാൾ തലേന്നും അപേക്ഷകൾ സ്വീകരിക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. പാസ്പോര്‍ട്ട്‌ ഓഫീസുകളും പെരുന്നാളവധിക്കാലത്ത് പ്രവര്‍ത്തിക്കും.

വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ ആരംഭിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. വിദേശ വനിതകള്‍ ഉള്‍പ്പെടെ നിരവധി വനിതകള്‍ക്ക് ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു. ഫിന്ലന്റില്‍ നിന്നുള്ള ലോറയാണ് സൗദി ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ആദ്യ വിദേശ വനിത. ഡ്രൈവിംഗ് പരിജ്ഞാനവും കാഴ്ച ശക്തിയും പരിശോധിച്ച ശേഷമാണ് സൗദി ലൈസന്‍സ് നല്‍കുന്നത്.
പെരുന്നാളവധി ആയെങ്കിലും വ്യാഴാഴ്ച വരെ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. സ്ത്രീകള്‍ ഡ്രൈവിംഗ് പരിശീലനം നേടുന്നതിന്റെയും ലൈസന്‍സ് കരസ്ഥമാക്കുന്നതിന്റെയും വീഡിയോ സൗദി ട്രാഫിക് വിഭാഗം പുറത്ത് വിട്ടു.

ജിദ്ദ, റിയാദ്, ദമാം, തബൂക്ക് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം വനിതാ ഡ്രൈവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഈ പഠിതാക്കള്‍ക്കും ലൈസന്‍സ് അനുവദിക്കും. ഈ മാസം ഇരുപത്തിനാലിനാണ് സൗദിയില്‍ ആദ്യമായി വനിതകള്‍ വാഹനമോടിക്കാന്‍ ആരംഭിക്കുന്നത്.

അതേസമയം പെരുന്നാളവധി വേളയിലും അത്യാവശ്യ സേവനനങ്ങള്‍ക്ക് പാസ്പോര്‍ട്ട്‌ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പാസ്പോര്‍ട്ട്‌ വിഭാഗം അറിയിച്ചു. റമദാനില്‍ രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നു മണി വരെയും, പെരുന്നാള്‍ ദിവസങ്ങളില്‍ രാവിലെ എട്ടു മണിമുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ടര വരെയുമാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ പരമാവധി പാസ്പോര്‍ട്ട്‌ സേവനനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുമെന്ന് പാസ്പോര്‍ട്ട്‌ വിഭാഗം ഓര്‍മിപ്പിച്ചു.