നാളെ ദില്ലിയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ താരമാകാന്‍ ഒരുങ്ങുകയാണ് കരസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ലഘു യുദ്ധ ഹെലികോപ്റ്ററായ രുദ്ര. ആദ്യ പൊതുദർശനത്തിനു രുദ്രയും അതിനു സാക്ഷിയാവാന്‍ രാജ്യവും ഒരുങ്ങിക്കഴിഞ്ഞു. ഇതാ രുദ്രയുടെ ചില പ്രത്യേകള്‍.

1. ജനനം ബാംഗ്ലൂരില്‍
രുദ്രയെ വികസിപ്പിച്ചത് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് എച്ച്എഎല്ലിന്റെ തന്നെ ദ്രുവ് ഹെലികോപ്റ്ററിന്റെ ആയുധം ഘടിപ്പിച്ച പതിപ്പാണ് രുദ്ര.

2. പൂര്‍ണമായും സ്വദേശി
രുദ്രയുടെ ഡിസൈന്‍, നിര്‍മ്മാണം, ആയുധം ഘടിപ്പിക്കല്‍ എന്നിവയെല്ലാം പൂര്‍ണമായും തദ്ദേശീയമായാണ് പൂര്‍ത്തിയാക്കിയത്.

3.നേരഭേദമില്ല
പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ഒരുപോലെ മിന്നൽ ആക്രമണങ്ങൾ‌ നടത്താൻ രുദ്രയ്ക്ക് കഴിയും. അതിനാല്‍ത്തന്നെ കരസേനയുടെ മുന്‍നിര പോരാട്ടങ്ങള്‍ക്കായാണ് രുദ്രയെ ഉപയോഗിക്കുക.

4. സഥലഭേദവുമില്ല
ആകാശത്ത് നിന്ന് ആകാശത്തേയ്ക്കും കരയിലേയ്ക്കും മിസൈൽ തൊടുക്കാനും രുദ്രയ്ക്കാകും. ഒപ്പം ഹെലികോപ്റ്ററിന്റെ നേവി പതിപ്പിന് ആൻഡി ഷിപ്പ് മിസൈലുകളും ടോർപ്പിഡോകളും വിക്ഷേപിക്കാൻ കഴിയും.

5.ആയുധശേഷി
20 എം.എം. തോക്കുകള്‍, 700 എം. എം. റോക്കറ്റുകള്‍, എന്നിവ വഹിക്കാനുള്ള ശേഷി രുദ്ര ഹെലികോപ്റ്ററിനുണ്ട്. ഒപ്പം ഒന്നോ രണ്ടോ പൈലറ്റുമാരേയും 12 സൈനികരേയും രുദ്രയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കും.

6. ഭാരംവഹിക്കാനുള്ള ശേഷി
15.87 മീറ്റർ നീളവും 4.98 മീറ്റർ ഉയരവുമുണ്ട് രുദ്രയ്ക്ക്. പരമാവധി 5500 കിലോഗ്രാം വരെ ഭാഗത്തോടെ പറന്നുയരാനുള്ള ശേഷിയും രുദ്രയ്ക്കുണ്ട്.

7. കരുത്തന്‍ എഞ്ചിന്‍
ഇന്ത്യയും ഫ്രാൻസും സംയുക്തമായി വികസിപ്പിച്ച ടർബോമെക്ക ശക്തി ടർബോഷാഫ്റ്റ് എൻജിനാണ് ഉപയോഗിക്കുന്നത്. 1000 കിലോവാട്ട് കരുത്തുപകരും ഈ എൻജിനുകൾ. 290 കിലോമീറ്ററാണ് ദ്രുവിന്റെ പരമാവധി വേഗം.