ഓരോ മൂന്നു മിനിറ്റിലും പുറത്തിറങ്ങുന്നത് ഓരോ എയ്‍സ്!
രാജ്യത്തെ മിനി ട്രക്ക് വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച എയ്‍സിന്‍റെ മൊത്തം വില്‍പ്പന 20 ലക്ഷം പിന്നിട്ടെന്നു ടാറ്റ മോട്ടോഴ്സ്. നിരത്തിലെത്തി ഒരു വ്യാഴവട്ടത്തിനുള്ളിലാണ് ഈ നേട്ടം. ലഘു വാണിജ്യ വാഹന വിപണിയിലേക്ക് 2005ലാണു ടാറ്റ മോട്ടോഴ്സ് എയ്‍സിനെ അവതരിപ്പിച്ചത്. പുത്തൻ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയായിരുന്നു വാഹനത്തിന്‍റെ പിറവി. പിന്നീട് ഇങ്ങോട്ടുള്ളതൊക്കെ ചരിത്രം. രാജ്യത്ത് ഓരോ മൂന്നു മിനിറ്റിലും ഓരോ പുത്തൻ എയ്സ് നിരത്തിലിറങ്ങുന്നുണ്ടെന്നാണ് കമ്പനിയുടെ കണക്കുകൾ.
പുറത്തിറങ്ങി 12 വർഷത്തിനിടയില്‍ എൻജിനിലും ബോഡി ഘടനയിലുമൊക്കെ നിരവധി മാറ്റങ്ങൾ വരുത്തിയ എയ്‍സിന്‍റെ 15 വകഭേദങ്ങളാണ് പുറത്തിറങ്ങിയത്. ഇപ്പോള്‍ ചരക്ക് വാഹന വിഭാഗത്തിൽ എയ്സ്, സിപ്, മെഗാ, മിന്റ് എന്നിവയും യാത്രാവാഹന വിഭാഗത്തിൽ മാജിക്, മന്ത്ര, ഐറിസ് എന്നിവയും ചേരുന്നതാണ് നിലവിലെ എയ്‍സ് വാഹന നിര. എയ്സിന്റെ വിജയം കണ്ടാണ് അശോക് ലേയ്‍ലാൻഡ് ദോസ്തിന്‍റെയും മഹീന്ദ്ര ജീത്തൊയുടെയും പിറവിയെന്നത് മറ്റൊരു ചരിത്രം.
അവസാന മൈൽ കണക്ടിവിറ്റിയുടെ സാധ്യത പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടു വിപണിയിലെത്തിയതു മുതൽ എയ്സ് പുതിയ ബിസിനസ് അവസരങ്ങളും തൊഴിവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം. രാജ്യത്തെ ആദ്യ മിനി ട്രക്ക് എന്ന പെരുമ പേറുന്ന ‘എയ്സി’ന് ഈ വിഭാഗത്തിൽ 65% വിപണി വിഹിതം സ്വന്തമാണെന്ന് ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന വിഭാഗം മേധാവി ഗിരീഷ് വാഗ് വ്യക്തമാക്കി.