
തിരുവനന്തപുരം: സഞ്ചാരികള്‍ക്കു മുന്നില്‍ അതിരുകളില്ലാത്ത ലോകത്തിന്‍റെ സഞ്ചാരസാധ്യതകള്‍ തുറന്നിട്ട് തലസ്ഥാനനഗരിയില്‍ ട്രാവലർ എക്സ്പോ 2018നു തുടക്കമായി. സിൽക്ക് എയറും ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് നടത്തുന്ന സ്മാർട്ട് ട്രാവൽ എക്സ്പോ മസ്‍കറ്റ് ഹോട്ടലില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദേശത്തക്കുള്ള പ്രത്യേക ട്രാവല്‍ പാക്കേജുകള്‍ ഉള്‍പ്പെടെ ആകര്‍ഷകമായ ഓഫറുകളുമായി നിരവധി ട്രാവല്‍ ഏജന്‍സികള്‍ മൂന്നുദിവസം നീളുന്ന എക്സ്പോയില്‍ പങ്കെടുക്കും.
ലോകം ചുറ്റാന്‍ കൊതിക്കുന്നവരെ കീശ കാലിയാക്കാതെ അന്താരാഷ്ട്ര ടൂറീസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാന്‍ മിതമായ നിരക്കുകളും പുത്തന്‍ ഓഫറുകളുമായി രാജ്യത്തെ പ്രമുഖ ട്രാവല്‍ ടൂര്‍ എജന്‍സികളുടെ ഇരുപതോളം സ്റ്റാളുകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
കേരളത്തില്‍ നിന്നും പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ മികച്ച സൗകര്യങ്ങളാണ് എക്സ്പോയില്‍ ഒരുക്കിയിരിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
സിംഗപ്പൂർ എയർ ലെൻസിന്റെ പ്രാദേശിക വിഭാഗമായ സിൽക്ക് എയറും ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ചാണ് എക്സ്പോ നടത്തുന്നത്. സിംഗപ്പൂർ എയർലെൻസ് , സിൽക്ക് എയർ നെറ്റ് വർക്കുമായി ചേർന്നുള്ള സൗത്ത് - ഈസ്റ്റ് ഏഷ്യ , ജപ്പാൻ , കൊറിയ , ഓസ്ട്രേലിയ , ന്യൂ സിലൻഡ് എന്നിവ ഉൾപ്പെടുന്ന ഡെസ്റ്റിനേഷനുകൾ സന്ദർശകർക്ക് തിരഞ്ഞെടുക്കാം. ട്രാവലർ എക്സ്പോ സന്ദർശിക്കുന്നവരെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിൽക്ക് എയർ വിമാന ടിക്കറ്റുകൾ നേടാനുള്ള അവസരവും ലഭിക്കും . എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കും.

