വാഹനങ്ങളും ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം നടപടി ഹൈവേ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി

ദില്ലി: രാജ്യത്തെ എല്ലാ വാഹനങ്ങളും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ദേശീയപാതകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഹൈവേ സുരക്ഷാ സമിതി ഇതിനുള്ള നീക്കം തുടങ്ങിയിതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി.

ഹൈവേകളില്‍ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, മോഷണം, മാവോയിസ്റ്റ് ആക്രമണം തുടങ്ങിയവ തടയുന്നതിനാണ് ഈ നീക്കം. കേന്ദ്ര തലത്തില്‍ ഒരു പ്രത്യേക സിആര്‍ബി ഗ്രൂപ്പ് (സെന്റട്രല്‍ റിപോസിറ്ററി ബോഡി) രൂപീകരിച്ച് അതിനു കീഴില്‍ രാജ്യവ്യാപകമായി ആധാറുമായി ബന്ധിപ്പിച്ച വാഹന വിവരങ്ങള്‍ ശേഖരിച്ചവയ്ക്കാനാണ് സുരക്ഷാ സമിതിയുടെ നിര്‍ദേശം.

2017 ജൂലായിലാണ് ഈ സമിതിക്ക് രൂപം നല്‍കുന്നത്. കേന്ദ്ര ഗതാഗത വകുപ്പിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും പ്രതിനിധികളും പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, തമിഴ്‌നാട്, ആസാം എന്നീ ആറ് സംസ്ഥാനങ്ങളിലെ ഡിജിപിമാരും ഉള്‍പ്പെട്ടതാണ് സുരക്ഷാ സമിതി.