പൗൾട്രി ക്ലബ്ബ് പ്രവർത്തനങ്ങൾ; 'ജീവനം ജീവധനം' പദ്ധതിയ്ക്ക് ഒരു കോടി രൂപ അനുവദിച്ചു
ഓരോ വിദ്യാർഥിക്കും അഞ്ച് കോഴിക്കുഞ്ഞുങ്ങളേയും അവയ്ക്കു വേണ്ട മരുന്നും തീറ്റയുമാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക.
തിരുവനന്തപുരം: സ്വന്തമായി കോഴി വളർത്തലിൽ ഏർപ്പെടുവാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾക്കായി നിലവിൽ സെക്കണ്ടറിതലം വരെ മാത്രമുള്ള പോൾട്രി ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി 'ജീവനം ജീവധനം' പദ്ധതിയ്ക്ക് ഒരു കോടി രൂപ സർക്കാർ പ്രഖ്യാപിച്ചു. ഓരോ വിദ്യാർഥിക്കും അഞ്ച് കോഴിക്കുഞ്ഞുങ്ങളേയും അവയ്ക്കു വേണ്ട മരുന്നും തീറ്റയുമാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക.
വിദ്യാർഥികൾക്ക് വൊക്കേഷണൽ അധ്യാപകരുടേയും യൂണിവേഴ്‌സിറ്റിയുടെയും സഹായത്തോടെ കോഴി വളർത്തലിൽ പ്രായോഗിക ക്ലാസ് നൽകും. ഏകദേശം മുപ്പതിനായിരം വിദ്യാർഥികൾക്ക് ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃഗസംരക്ഷണ/ പരിപാലന വിഷയങ്ങൾ ഐച്ഛിക വിഷയമായി പഠിക്കുന്ന വി.എച്ച്.എസ്.ഇ വകുപ്പിലെ വിദ്യാർഥികളെയും മറ്റു വിദ്യാർഥികളേയും സംരംഭക പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.