കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗം അദ്ധ്യാപകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു.


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗം അദ്ധ്യാപകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. കേന്ദ്രമാനവശേഷി വികസന വകുപ്പിന്റെ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളേജുകളിലേയും അദ്ധ്യാപകര്‍ക്കായി 'ഡിജിറ്റല്‍ ഓണ്‍ലൈന്‍ കോഴ്‌സ് ഡിസൈന്‍' എന്ന വിഷയത്തിലാണ് പരിശീലനം നല്‍കുന്നത്. ഫെബ്രുവരി 1-ന് ആരംഭിക്കുന്ന ഒരാഴ്ചത്തെ പരിശീലനത്തിന് 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പരിശീലന കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ - 9048356933. പി.ആര്‍. 34/2023

പരീക്ഷ മാറ്റി

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ജനുവരി 23-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും സോഷ്യോളജി സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. മറ്റ് പി.ജി. പരീക്ഷകളില്‍ മാറ്റമില്ല.

സർദാർ കെ എം. പണിക്കർ മറക്കപ്പെട്ട ചരിത്ര പ്രതിഭ 

ലോകത്തിനു മുമ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്ത ചരിത്രകാരനും നയതന്ത്രജ്ഞനുമായ സർദാർ കെ. എം. പണിക്കർ മറക്കപ്പെട്ട ചരിത്രകാരനാണെന്ന് നെതർലാൻസിലെ ലെയ്ഡൻ സർവ്വകലാശാല ചരിത്രാധ്യാപികയായ കാതറീൻ സ്റ്റോൾട്ട് പ്രസ്താവിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ എറുഡൈറ്റ് പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ. ബഹുമുഖപ്രതിഭയായിരുന്ന പണിക്കർ ഒരു വിശ്വപൗരനായിരുന്നു. അതേ സമയം അദ്ദേഹം ഒരു തികഞ്ഞ ഏഷ്യാ വാദിയുമായിരുന്നു. 

പോർച്ചുഗീസ്, ഡച്ചുകാലത്തെക്കുറിച്ചുള്ള തദ്ദേശീയ രചനകൾ പണിക്കരിലാണ് തുടക്കം കുറിച്ചത്. അധിനിവേശ വിരുദ്ധ സമരങ്ങളെ ജ്വലിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ഏഷ്യൻ രാജ്യങ്ങളുടെ ഒരു മുന്നണി രൂപീകരിക്കുന്നതിൽ പണിക്കർ പ്രമുഖ സ്ഥാനം വഹിച്ചു. ഇരു ലോകയുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ ഫാഷിസത്തിന്റെ പിടിയിൽ നിന്നും ലോക ജനതയെ രക്ഷപ്പെടുത്താനായി വിവിധ സമാധാന ലീഗുകൾ സ്ഥാപിച്ചു.

സ്വാതന്ത്ര്യാനന്തരം ഒരു ചേരിചേരാ പ്രസ്ഥാനം സ്ഥാപിക്കുന്നതിലും അദ്ദേഹം വലിയ പങ്കു വഹിച്ചിരുന്നു. പക്ഷേ യൂറോപ്പും ഏഷ്യയും അദ്ദേഹത്തെ ഒരു പോലെ മറന്നുവെന്ന് ഡോ. സ്റ്റോൾട്ട് കൂട്ടിച്ചേർത്തു. വകുപ്പുതലവൻ പ്രൊഫ. എം.പി. മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. വി.വി. ഹരിദാസ്, പ്രൊഫ. മുഹമ്മദ് മാഹീൻ എന്നിവർ സംസാരിച്ചു. ഡോ. വീനീത് ആർ നന്ദി രേഖപ്പെടുത്തി.