ഫെബ്രുവരിയിലെ പ്രധാന പരീക്ഷയ്ക്ക് ശേഷം മെയ് മാസത്തിൽ രണ്ടാമത്തെ പരീക്ഷ നടത്തും. രണ്ട് പരീക്ഷകളിലെ ഉയർന്ന മാർക്കാകും അന്തിമമായി പരിഗണിക്കുക.
ദില്ലി: സിബിഎസ്ഇ പത്താം ക്ലാസിൽ രണ്ട് വാര്‍ഷിക പരീക്ഷകള്‍ അടുത്ത അധ്യയനവർഷം മുതൽ നടത്താൻ തീരുമാനം. ഫെബ്രുവരിയിലെ പ്രധാന പരീക്ഷയ്ക്ക് ശേഷം മെയ് മാസത്തിൽ രണ്ടാമത്തെ പരീക്ഷ നടത്തും. ആദ്യ ഘട്ട പരീക്ഷ വിദ്യാർത്ഥികൾ നിർബന്ധമായി എഴുതണം. രണ്ടാം ഘട്ടം ആവശ്യമെങ്കിൽ എഴുതിയാൽ മതിയാകും. രണ്ട് പരീക്ഷകളിലെ ഉയർന്ന മാർക്കാകും അന്തിമമായി പരിഗണിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
സ്കൂൾ പാഠ്യപദ്ധതിക്കായുള്ള ദേശീയ ചട്ടക്കൂടിൻ്റെ ഭാഗമായാണ് പത്താം ക്ലാസിൽ രണ്ട് വാര്‍ഷിക പരീക്ഷകള്‍ നടത്താൻ തീരുമാനമെടുത്തത്. ആദ്യ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ മാർക്ക് കുറയുകയോ ചെയ്തവർക്ക് അത് മെച്ചപ്പെടുത്താനാണ് മറ്റൊരവസരം കൂടി നല്‍കുന്നത്. രണ്ട് പരീക്ഷകളിലെ ഉയര്‍ന്ന മാര്‍ക്കാകും അന്തിമമായി പരിഗണിക്കുക.
സിബിഎസ്ഇ പുറത്തിറക്കിയ പരീക്ഷ മാർഗനിർദേശത്തിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ:
- എല്ലാ വർഷത്തെയും പോലെ ആദ്യ പരീക്ഷ ഫെബ്രുവരി പകുതിയോടെ നടത്തും.
- രണ്ടാമത്തെ പരീഷ മെയ് മാസവും.
- ആദ്യ പരീക്ഷ എഴുതിയവർക്ക് മാത്രമെ രണ്ടാമത്തെ പരീക്ഷ എഴുതാനാകൂ.
- സയന്‍സ്, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍, ഇവയില്‍ ഏതെങ്കിലും മൂന്നെണ്ണം മാത്രമേ രണ്ടാം പരീക്ഷയില്‍ എഴുതാന്‍ അനുവദിക്കൂ.
- ഇന്റേണൽ പരീക്ഷ ഒരിക്കൽ മാത്രമെ നടത്തു.
- ആദ്യ പരീക്ഷ ഫലം ഏപ്രിലിൽ പുറത്തിറക്കും.
- രണ്ടാം ഘട്ടത്തിന്റെ ഫലം ജൂണിൽ പ്രസിദ്ധീകരിക്കും.
- പരീക്ഷയുടെ പേരിൽ വിദ്യാർത്ഥികൾ നേരിടുന്ന സമ്മർദ്ദം കുറയ്ക്കാനാണ് രണ്ട് തവണയായുള്ള ഈ രീതി നടപ്പിലാക്കാൻ സിബിഎസ്ഇ തീരുമാനമെടുത്തത്.

