വിവാഹധനസഹായം 5,000 രൂപയിൽ നിന്ന് 25,000; ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള സഹായങ്ങൾ വർധിപ്പിച്ചു
സാധാരണ ചികിത്സാധനസഹായം 3,000 രൂപയിൽ നിന്നും 5,000 രൂപയായി വർധിപ്പിച്ചു. അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പ് പദ്ധതി സർക്കാർ അംഗീകരിച്ചു.
തിരുവനന്തപുരം: ക്ഷേമനിധി അംഗങ്ങളായ മുഴുവൻ ഭാഗ്യക്കുറി വിൽപനക്കാർക്കും ഓണം ഉത്സവബത്ത അവകാശമാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ക്ഷേമനിധിയിൽ നിന്നുള്ള വിവിധ സഹായങ്ങൾ അഞ്ചിരട്ടിവരെ വർധിപ്പിച്ചതായും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് അറിയിച്ചു. വിവാഹധനസഹായം 5,000 രൂപയിൽ നിന്ന് 25,000 രൂപയാക്കി ഉയർത്തി. ചികിത്സാസഹായം 20,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി. പ്രസവ സഹായം 5,000 രൂപയിൽ നിന്ന് 10,000 രൂപയാക്കിയും വർധിപ്പിച്ചു.
സാധാരണ ചികിത്സാധനസഹായം 3,000 രൂപയിൽ നിന്നും 5,000 രൂപയായി വർധിപ്പിച്ചു. അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പ് പദ്ധതി സർക്കാർ അംഗീകരിച്ചു. ഇതുപ്രകാരം പത്താം ക്ലാസിൽ 80 ശതമാനം മാർക്ക് നേടി പാസ്സാകുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് തുടർ പഠനത്തിന് എല്ലാ വർഷവും സ്‌കോളർഷിപ്പ് നൽകും. കുട്ടികളുടെ പഠന പ്രോത്സാഹനത്തിന് നൽകുന്ന ഈ സ്‌കോളർഷിപ്പ് ബിരുദ ബിരുദാനന്തര പഠനത്തിനും പ്രൊഫഷണൽ പഠനത്തിനും വരെ വിവിധ നിരക്കിൽ നൽകുന്നു. 60 വയസ്സുവരെ അംഗത്വത്തിൽ തുടരാനും അംഗം എന്ന നിലയിലുള്ള എല്ലാ ആനുകൂല്യവും ലഭിക്കാനും ഇനി അർഹത ഉണ്ടായിരിക്കും.