Asianet News MalayalamAsianet News Malayalam

വരുന്നു സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവ്വീസ് 'കേരള സവാരി'; ചിങ്ങം 1 ന് തലസ്ഥാന ന​ഗരിയിൽ തുടക്കം

രാജ്യത്ത് ആദ്യമായാണ്  ഒരു സർക്കാർ  ഓൺലൈൻ ടാക്‌സി  സർവീസ് ആരംഭിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ  സർക്കാർ മേഖലയിൽ ഇത്തരത്തിൽ ഒരു സംവിധാനം ആദ്യത്തേതായിരിക്കും. 

kerala savari online taxi service project of kerala government
Author
Trivandrum, First Published Jul 27, 2022, 2:10 PM IST

‌തിരുവനന്തപുരം: തൊഴിൽ വകുപ്പ് (online taxi service) ഓൺ ലൈൻ ടാക്സി രംഗത്തേക്കും കടക്കുകയാണ്. നിരവധി പ്രതിസന്ധികൾ നേരിടുന്ന ഓട്ടോ -ടാക്സി തൊഴിലാളി മേഖലയ്‌ക്കൊരു കൈത്താങ്ങ് എന്ന നിലയിലും മോട്ടോർ വാഹന വകുപ്പ്  നിഷ്‌കർഷിച്ച സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള നിരക്കിൽ  പൊതുജനങ്ങൾക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് (keralasavari) കേരള സവാരി എന്ന ഓൺലൈൻ ടാക്സി പദ്ധതി സർക്കാർ  ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ചിങ്ങം ഒന്നിന് സർക്കാരിന്റെ  ഓണ സമ്മാനമായി കേരള സവാരി നമ്മുടെ നിരത്തുകളിലെത്തും. നൂറ് ശതമാനം സുരക്ഷിതവും തർക്കരഹിതവുമായ യാത്ര എന്നതാണ് കേരള സവാരി മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനം. ആഗസ്റ്റ് 17 (ചിങ്ങം ഒന്ന്)ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്നിൽ വച്ച് കേരള സവാരി പദ്ധതി ഉദ്ഘാടനം ചെയ്യും. 

രാജ്യത്ത് ആദ്യമായാണ്  ഒരു സർക്കാർ  ഓൺലൈൻ ടാക്‌സി  സർവീസ് ആരംഭിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ  സർക്കാർ മേഖലയിൽ ഇത്തരത്തിൽ ഒരു സംവിധാനം ആദ്യത്തേതായിരിക്കും. ബഹുരാഷ്ട്ര കമ്പനികളടക്കി വാഴുന്ന രംഗത്തേക്കാണ്  തൊഴിലാളി ക്ഷേമം കൂടി ലക്ഷ്യമാക്കി ഈ സർക്കാർ മുന്നിട്ടിറങ്ങുന്നത്. നിലവിലെ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളിലെല്ലാം മോട്ടോർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്നും ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.  കൂടുതൽ സവാരി കിട്ടുന്ന സാഹചര്യത്തിൽ ആ നഷ്ടം  സഹിക്കാൻ തൊഴിലാളികൾ തയ്യാറാവുകയാണ്. സ്റ്റാൻഡുകളിൽ നിൽക്കുന്നവർക്ക്  പഴയപോലെ സവാരികൾ കിട്ടുന്നുമില്ല. സ്ഥിരം ടാക്‌സി സ്റ്റാൻഡുകൾ പലതും അപ്രത്യക്ഷമായി. പലർക്കും തൊഴിലില്ലാത്ത അവസ്ഥയാണ്.

ഇന്നത്തെ കാലത്തു  ഓൺലൈൻ ടാക്‌സി സംവിധാനത്തെ  കൂടുതൽ ഉപയോഗപ്പെടുത്താനാണു ആളുകൾ  താൽപര്യപ്പെടുന്നത്. താൻ നിൽക്കുന്ന സ്ഥലത്ത് തന്നെ തേടിയെത്തുന്ന വാഹനം എന്നതാണ് ഓൺലൈൻ ടാക്സി സർവീസുകളുടെ പ്രധാന ആകർഷണം. ഈ സാഹചര്യത്തിൽ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് മോട്ടോർ തൊഴിലാളി മേഖലയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് തൊഴിൽവകുപ്പ് സർക്കാർ മേഖലയിൽ ഒരു ഓൺലൈൻ ടാക്‌സി എന്ന ആശയം പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചത്. 

പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ്  വകുപ്പുകളുടെ സഹകരണത്തോടെ മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡാണ്  ഈ പദ്ധതി നടപ്പിലാക്കുക. പൊതുമേഖലാ സ്ഥാപനമായ പാലക്കാടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് പദ്ധതിക്കാവശ്യമായ  സാങ്കേതിക സഹായങ്ങൾ നൽകിയത്. സുരക്ഷിതവും തർക്കരഹിതവുമായ യാത്ര എന്നതിനപ്പുറം സർക്കാർ നിശ്ചയിച്ചിട്ടുള്ള യാത്രാ നിരക്കിൽ തന്നെ ഓട്ടോ- ടാക്‌സി സർവീസ് പൊതുജനങ്ങൾക്ക്  ഓൺ ലൈനായി ഉറപ്പാക്കും. മറ്റു ഓൺലൈൻ പ്ലാറ്റുഫോമുകളെ പോലെ നിരക്കുകളിൽ  കൃത്യതയില്ലാത്ത ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയില്ല.

തിരക്കുള്ള സമയങ്ങളിൽ മറ്റു ഓൺലൈൻ ടാക്‌സി കമ്പനികൾ സർവീസുകൾക്ക് ഒന്നര ഇരട്ടിവരെ ചാർജ്ജ് വർധിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന്റെ ഗുണം യാത്രക്കാർക്കോ തൊഴിലാളികൾക്കോ ലഭിക്കാറുമില്ല. കേരളസവാരിയിൽ അത്തരം നിരക്ക് വർധനവ് ഉണ്ടാവുകയില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്‌സികളിൽ അത് 20 മുതൽ 30 ശതമാനം വരെയാണ്. സർവീസ് ചാർജായി ഈടാക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്‌സ് നൽകാനും മറ്റുമായി ഉപയോഗപ്പെടുത്തും.

കുട്ടികൾക്കും സ്ത്രീകൾക്കും ഏറെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന സംവിധാനമാണ് കേരള സവാരി ആപ്പ്. സുരക്ഷാ മാനദണ്ഡങ്ങളിൽ അങ്ങേയറ്റം കരുതലോടെയാണ് ആപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഡ്രൈവറുടെ രെജിസ്ട്രേഷൻ മുതൽ ഈ കരുതലിനു പ്രാധാന്യം നൽകിയിട്ടുണ്ട്. പദ്ധതിയിൽ അംഗമാകുന്ന ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പി സി സി ഉള്ളവർക്ക് മാത്രമേ രജിസ്‌ട്രേഷൻ നൽകുകയുള്ളു.

കൂടാതെ ആപ്പിൽ ഒരു പാനിക് ബട്ടൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്  വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും തരത്തിൽ അപകടസാധ്യത തോന്നിയാലോ ഈ  ബട്ടൺ അമർത്താം. തീർത്തും സ്വകാര്യമായി ഒരാൾക്ക് അത് ചെയ്യാനാവും. ഡ്രൈവർ പാനിക് ബട്ടൺ അമർത്തിയാൽ യാത്രക്കാരനോ യാത്രക്കാരൻ അത് ചെയ്താൽ ഡ്രൈവർക്കോ ഇക്കാര്യം മനസ്സിലാക്കാൻ  സാധിക്കുകയില്ല. ബട്ടൺ അമർത്തിയാൽ പൊലീസ്, ഫയർഫോഴ്‌സ്, മോട്ടോർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇനി ഓപ്ഷൻ തിരഞ്ഞെടുക്കാൻ പറ്റാത്തത്ര അപകടസാഹചര്യത്തിലാണെങ്കിൽ ബട്ടൺ അമർത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കിൽ  നേരിട്ട് പൊലീസ് കൺട്രോൾ റൂമിലെക്ക് കണക്ട്ഡ് ആവും.

 സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വാഹനങ്ങളിൽ സബ്‌സിഡി നിരക്കിൽ ജീ പി എസ് ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. കൃത്യമായ കാരണങ്ങളോടെ  യാത്രക്കാരനും ഡ്രൈവർക്കും ബുക്കിംഗ് ക്യാൻസൽ ചെയ്യാം. അകാരണമായുള്ള ക്യാൻസലേഷന് ചെറിയ തുക  ഫൈൻ നൽകേണ്ടിവരും. പദ്ധതിയിൽ അംഗങ്ങളാകുന്ന മോട്ടോർ തൊഴിലാളികൾക്ക്  ഓയിൽ, വാഹന ഇൻഷുറൻസ്, ടയർ,ബാറ്ററി എന്നിവയ്ക്ക് ബന്ധപ്പെട്ട ഏജൻസികളുമായി കരാറിലെത്തി ഡിസ്‌കൗണ്ട് ലഭ്യമാക്കും. രണ്ടാംഘട്ടത്തിൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇൻഷുറൻസ്, ആക്‌സിഡന്റ് ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്തും.  

രണ്ടാംഘട്ടത്തിൽ വാഹനങ്ങളിൽ പരസ്യങ്ങൾ ചെയ്യുന്ന കാര്യവും പരിഗണനയിലാണ്. ഇതിനാവശ്യമായ ഡിവൈസുകൾ തൊഴിൽ വകുപ്പ് നൽകും. പദ്ധതിയിലൂടെ പരസ്യങ്ങൾ ചെയ്ത് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും വാഹമ ഉടമകൾക്കായി പങ്കുവെയ്ക്കും.    യാത്രക്കാർക്ക് പ്രമോഷണൽ ഓഫറുകൾ നൽകാനും ഇതിന്റെ ഒരു വിഹിതം ഉപയോഗിക്കും. എയർപോർട്ട്, റയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ കേരള സവാരിക്കായി പ്രത്യേക പാർക്കിംഗ് സംവിധാനമൊരുക്കും. വാഹനങ്ങളിൽ കേരള സവാരി സ്റ്റിക്കറുകൾ പതിപ്പിക്കും. പദ്ധതിയുടെ ആദ്യഘട്ടം തലസ്ഥാന നഗരിയിലാണ്  നടപ്പാക്കുക. തിരുവനന്തപുരം നഗരത്തിൽ പദ്ധതി നടപ്പിലാക്കി വിലയിരുത്തലുകൾ നടത്തി  സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. നിലവിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ 500 ഓട്ടോ -ടാക്‌സി ഡ്രൈവർമാർ പദ്ധതിയിൽ അംഗങ്ങളാണ്.

Follow Us:
Download App:
  • android
  • ios