ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ ഉച്ചഭക്ഷണം നൽകും: ചന്ദ്രശേഖർ റാവു
വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിനും പഠനം നിർത്തി പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം.
തെലങ്കാന: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ജൂനിയർ, ഡിഗ്രി കോളേജുകളിൽ ഉച്ചഭക്ഷണം നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അറിയിച്ചു. ഉച്ചഭക്ഷണ സമയത്ത് വിദ്യാർത്ഥികൾ വീട്ടിലേക്ക് പോകുമെന്നും പിന്നീട് അന്നേദിവസം ക്ലാസിലേക്ക് മടങ്ങിയെത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വക കോളേജുകളിൽ വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ നിർത്തി പോകുന്നതിന്‍റെ നിരക്കും വർദ്ധിക്കുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിനും പഠനം നിർത്തി പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം.
ജേഡ്ചേർലയിലെ സർക്കാർ കോളേജ് അധ്യാപകനായ ശ്രീ രഘുറാം തന്റെ പക്കൽ നിന്ന് പണം ചെലവാക്കി വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വാങ്ങി നൽകുന്നുണ്ട്. മുൻ മന്ത്രി ലക്ഷ്മ റെഡ്ഡിയിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ലക്ഷ്മ റെഡ്ഡിയും അധ്യാപകൻ രഘുറാമും ജേഡ്ചേർല ഡിഗ്രി കോളേജിൽ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോളേജ് വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി.