തീരദേശ മേഖലയിലെ 56 സർക്കാർ സ്‌കൂളുകൾക്ക് 65 കോടിയുടെ പശ്ചാത്തല സൗകര്യവികസന പദ്ധതി
പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഓരോ വിദ്യാലയത്തിലും വിദ്യാർഥി അനുപാതാടിസ്ഥാനത്തിൽ ക്ലാസ് മുറികൾ, ലൈബ്രറി സംവിധാനം, ലാബുകൾ, സ്റ്റാഫ് മുറികൾ, ശുചി മുറികൾ എന്നിവ ഒരുക്കും.
തിരുവനന്തപുരം: കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിലെ 56 സർക്കാർ സ്‌കൂളുകൾക്ക് 65 കോടിയുടെ പശ്ചാത്തല സൗകര്യവികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ ഒമ്പതിന് നിർവഹിക്കും. വൈകിട്ട് മൂന്നിന് ഓൺലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി 65 കോടി രൂപ ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ചത്. പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഓരോ വിദ്യാലയത്തിലും വിദ്യാർഥി അനുപാതാടിസ്ഥാനത്തിൽ ക്ലാസ് മുറികൾ, ലൈബ്രറി സംവിധാനം, ലാബുകൾ, സ്റ്റാഫ് മുറികൾ, ശുചി മുറികൾ എന്നിവ ഒരുക്കും. പദ്ധതിയുടെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ സംസ്ഥാന തീരദേശ വികസന കോർപറേഷൻ മുഖേനയാണ് നിർമാണ നിർവഹണം .
തിരുവനന്തപുരം ജില്ലയിൽ മൂന്ന് സ്‌കൂളുകളുടെ വികസനത്തിന് 3,72,20, 717 രൂപയാണ് അനുവദിച്ചത്. കൊല്ലത്ത് എട്ട് സ്‌കൂളുകൾക്ക് 10,38,36,786 രൂപയും ആലപ്പുഴയിൽ അഞ്ച് സ്‌കൂളുകൾക്ക് 8,38, 26,815 രൂപയും എറണാകുളത്ത് ഒരു സ്‌കൂളിന് 81,10,453 രൂപയും അനുവദിച്ചു. തൃശൂർ ജില്ലയിൽ നാല് സ്‌കൂളുകൾക്ക് 4,97,34,841 രൂപയും മലപ്പുറത്ത് ഏഴ് സ്‌കൂളുകൾക്ക് 6,07, 26,046 രൂപയും കോഴിക്കോട് എട്ട് സ്‌കൂളുകൾക്കായി 6,26, 92,369 രൂപയും അനുവദിച്ചു. കണ്ണൂരിൽ 11 സ്‌കൂളുകൾക്കായി 13,00, 44,689 രൂപയും കാസർകോട് ഒമ്പത് സ്‌കൂളുകൾക്ക് 10, 62, 40, 430 രൂപയും അനുവദിച്ചിട്ടുണ്ട്.