കലയ്ക്ക് നമ്മുടെ ജീവിതത്തില്‍ വിവിധങ്ങളായ ഉദ്ദേശ്യങ്ങളുണ്ട്. എന്നാല്‍, ജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ ഡിസൈന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: വളരെ വേഗതയില്‍ മുന്നോട്ട് പോകുന്ന, സാങ്കേതിക വിദ്യകളാല്‍ സമൃദ്ധമായ ഈ ലോകത്ത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ തിരിക്കാന്‍ ഒരുപാട് മാധ്യമങ്ങള്‍ ഉണ്ടാകുമെന്നും അതില്‍ വീണുപോകരുതെന്നും വിദ്യാര്‍ത്ഥികളോട് പ്രൊഫ. ജി.വി. ശ്രീകുമാര്‍. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദ്യാഭ്യാസവും ഡിസൈനും തമ്മിലുള്ള സഹകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീകുമാർ. ഐഐടി ബോംബെയിലെ ഡിസൈന്‍ അധ്യാപകനാണ് പ്രൊഫ. ജി.വി. ശ്രീകുമാര്‍. 

''അറബിയും ഒട്ടകവും എന്ന കഥയിലെ ടെന്റ് ആണ് നിങ്ങളുടെ ഒരു ദിവസം എന്നു കണ്ടാല്‍ ഒട്ടകത്തിന്റെ തലയും കഴുത്തും ഉടലുമെല്ലാമായി നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങി ധാരാളം സമൂഹമാധ്യമങ്ങളും മറ്റും നിങ്ങളുടെ ശ്രദ്ധതിരിക്കാനെത്തും. പക്ഷേ, ശ്രദ്ധയോടെ പഠിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തമാണ്'' - ജിവി ശ്രീകുമാര്‍ പറഞ്ഞു. കലയും ഡിസൈനും തമ്മിലുള്ള വ്യത്യാസവും അദ്ദേഹം വിവരിച്ചു. കലയ്ക്ക് നമ്മുടെ ജീവിതത്തില്‍ വിവിധങ്ങളായ ഉദ്ദേശ്യങ്ങളുണ്ട്. എന്നാല്‍, ജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ ഡിസൈന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഉദാഹരണമായി അദ്ദേഹം വിവരിച്ചത് പന്ത്രണ്ട് വയസുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തന്റെ സ്‌കൂളില്‍ കുടിവെള്ള പൈപ്പ് റീഡിസൈന്‍ ചെയ്ത സംഭവമാണ്. സമാന്തരരീതിയില്‍ അടുപ്പിച്ചാണ് സ്‌കൂളില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചിരുന്നത്. പക്ഷേ ഇത് വളരെ ഉയരം കുറഞ്ഞ കുട്ടികള്‍ക്ക് വെള്ളം കുടിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കി. വിദ്യാര്‍ത്ഥിനി ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത് പൈപ്പുകളുടെ ഘടന റീ ഡിസൈന്‍ ചെയ്തുകൊണ്ടാണ്. പൊക്കക്കുറവുള്ള വിദ്യാര്‍ത്ഥികൾക്കും വെള്ളം കുടിക്കാന്‍ സാധിക്കുന്ന രീതിയില്‍ താഴെ നിന്ന് മുകളിലേക്ക് ഒന്നിന് മുകളില്‍ ഓന്നായി ചെരിഞ്ഞ രീതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ചു. ഇങ്ങനെയാണ് ഡിസൈന്‍ നമ്മളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നതെന്നും ജി.വി. ശ്രീകുമാര്‍ വിവരിച്ചു.

Read More : ബ്ലാക്ക്ബോർഡുകൾക്കപ്പുറം ക്ലാസ്റൂം പഠനത്തിന് ടെക്നോളജി പുതിയ മാനങ്ങൾ നൽകി; ജെയിന്‍ യൂണിവേഴ്‌സിറ്റി വിസി