വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്.

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ് . 4,19,363 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ 29 നായിരുന്നു അവസാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും 2,05,561 പേര്‍ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 72,031 ആൺകുട്ടികളും 68,672 പെൺകുട്ടികളുമാണ്. എയിഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതിയത്. 1,27,667 ആൺകുട്ടികളും 1,23,900 പെൺകുട്ടികളുമാണ്. അൺ എയിഡഡ് സ്‌കൂളുകളിൽ ആകെ 27,092 കുട്ടികൾ പരീക്ഷ എഴുതി. 14,103 ആൺകുട്ടികളും 12,989 പെൺകുട്ടികളുമാണുള്ളത്. 

സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു.