കൊവിഡ്: വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുന്നു; പരിഹാര നടപടികള്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍
കുട്ടികളുടെ രക്ഷിതാക്കളെ കാണാനും സർക്കാർ സ്കൂളിൽ ചേർന്ന് പഠിക്കാൻ പ്രോത്സാഹിപ്പിക്കാനും കളക്ടർക്കും ഡിഇഒയ്ക്കും നൽകിയ കത്തിൽ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ടെന്ന് പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റായ്പൂർ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾ പഠനം അവസാനിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി പരിഹാര നടപടികൾ സ്വീകരിക്കാൻ ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോടും കളക്ടറോടും നിർദ്ദേശിച്ചു. കുട്ടികളുടെ രക്ഷിതാക്കളെ കാണാനും സർക്കാർ സ്കൂളിൽ ചേർന്ന് പഠിക്കാൻ പ്രോത്സാഹിപ്പിക്കാനും കളക്ടർക്കും ഡിഇഒയ്ക്കും നൽകിയ കത്തിൽ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ടെന്ന് പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പല കാരണങ്ങളാൽ സ്വകാര്യ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ പഠനം അവസാനിപ്പിച്ച് പോകുന്നതായ മാധ്യമവാർത്തകളെക്കുറിച്ചും കത്തിൽ പറയുന്നു. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ, രക്ഷിതാക്കളുടെ വിലാസം, ബന്ധപ്പെടേണ്ട നമ്പർ എന്നിവ ശേഖരിക്കണമെന്നും കത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. 1 മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പ്രവേശനം നേടുന്ന സമയത്ത് മാർക്ക് ഷീറ്റോ ട്രാൻസ്ഫർ സർട്ടിഫിക്കറ്റോ നിർബന്ധമായി ആവശ്യപ്പെടരുതെന്നും അധികൃതർ വ്യക്തമാക്കി. പതിനൊന്നാം ക്ലാസിൽ പ്രവേശനം നേടുന്ന സമയത്ത് പത്താം ക്ലാസിലെ മാർക്ക് ഷീറ്റ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തിൽ പറയുന്നു. 15 ദിവസത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കി സംസ്ഥാന പൊതു ഡയറക്ടറേറ്റിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു.