Asianet News MalayalamAsianet News Malayalam

സാങ്കേതിക സൗകര്യങ്ങളും ഇന്റർനെറ്റുമില്ല; ഈ ഗ്രാമത്തിലെ കുട്ടികളുടെ പഠനോപാധി ഉച്ചഭാഷിണികളാണ്...!

മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ആറ് ഉച്ചഭാഷിണികളാണ് പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. 

students in this village studying through loud speakers
Author
Bhopal, First Published Jul 28, 2020, 10:39 AM IST


ഭോപ്പാൽ: കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളെല്ലാം അടച്ചുപൂട്ടിയ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളിലൂടയാണ് എല്ലാ വിദ്യാർത്ഥികളുടെയും പഠനം. എന്നാൽ ഇപ്പോഴും ഓൺലൈൻ സംവിധാനങ്ങളൊന്നും ലഭ്യമല്ലാത്ത ഇടങ്ങളുണ്ട് എന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് ഛത്തീസ് ഗണ്ഡിലെ ഭട്പാൽ ഗ്രാമം. ഇവിടത്തെ കുട്ടികൾക്ക് പഠിക്കാൻ ഓൺലൈൻ സംവിധാനങ്ങളോ ഇന്റർനെറ്റോ ഇല്ല. പകരം ഇവരുടെ പഠനോപാധി ഉച്ചഭാഷിണികളാണ്. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികളിലൂടെയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ പഠിക്കുന്നത്. 

എല്ലാ ദിവസവും രാവിലെ എട്ടുമണി മുതലാണ് ഇവരുടെ ക്ലാസ് ആരംഭിക്കുന്നത്. മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ആറ് ഉച്ചഭാഷിണികളാണ് പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതിനും പോഷകാഹാരക്കുറവ്, മറ്റ് സാമുദായിക വിവരങ്ങൾ എന്നിവ കൈമാറുന്നതിനും ഉച്ചഭാഷിണികളെയാണ് അധികൃതർ ഉപയോഗിക്കുന്നത്.  ഈ ആശയത്തിന് നേതൃത്വം നൽകിയ ജില്ലാ മിനറൽ ഫണ്ട് വികസന സഹായിയായ നിഖിലേഷ് ഹരി പറയുന്നു. 

ജൂൺ 14 മുതലാണ് ഉച്ചഭാഷിണി വഴിയുളള പാഠ്യരീതി ആരംഭിച്ചത്. ദിവസത്തിൽ രണ്ട് തവണയാണ് ക്ലാസ് നടത്തുക. 90 മിനിറ്റുള്ള രണ്ട് ഭാഗങ്ങളായിട്ടാണ് ക്ലാസുകൾ. കഥ പറച്ചിലും മറ്റ് പാഠ്യഭാഗങ്ങളുമെല്ലാം പഞ്ചായത്ത് ഭവനിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഉച്ചഭാഷിണിയിലൂടെയാണ്. പ്രാദേശിക ഭാഷയായ ഹൽബിയിലാണ് പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് പാഠഭാഗങ്ങൾ റെക്കോർഡ് ചെയ്ത് അധ്യാപകർ പഞ്ചായത്തിലേക്കെത്തിക്കുകയാണ് പതിവ്. 

ഉച്ചഭാഷിണികൾ വഴി വീട്ടിലിരുന്ന് തന്നെ പഠിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്ന് അധ്യാപകരിലൊരാളായ ശൈലേന്ദ്ര തിവാരി പറഞ്ഞു. 'ഗ്രാമത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കുട്ടികൾക്ക്  വീട്ടിലിരുന്ന് തന്നെ പഠിക്കാൻ സാധിക്കും. എല്ലാവർക്കും കേൾക്കാവുന്ന രീതിയിലാണ് ഉച്ചഭാഷിണി സ്ഥാപിച്ചിരിക്കുന്നത്.' അദ്ദേഹം വ്യക്തമാക്കി. 'എല്ലാ മാതാപിതാക്കൾക്കും കുട്ടികളെ പഠിപ്പിക്കാനുള്ള അറിവ് ഉണ്ടാകണമെന്നില്ല. അതുപോലെ സാങ്കേതിക സൗകര്യങ്ങളുമില്ല. വളരെക്കാലമായി ആശയവിനിമയത്തിന് ഉച്ചഭാഷിണികളാണ് ഉപയോഗിക്കുന്നത്. അങ്ങനെയാണ് പഠനത്തിനും ഉച്ചഭാഷിണി ഉപയോഗിക്കാമെന്ന ആശയമുദിച്ചത്.' ജില്ലാ കളക്ടർ രജത് ബൻസൽ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios