ഐസിസി ചാംപ്യൻസ് ട്രോഫിയിൽ അയൽക്കാരായ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഒരുകാലത്ത് ക്രിക്കറ്റിലെ ശിശുക്കളായി കരുതിപ്പോന്നിരുന്ന ബംഗ്ലാദേശ് ഇന്ന് ഏത് വന്പൻമാരെയും വിറപ്പിക്കാൻ ശേഷിയുള്ള സംഘമായി മാറിക്കഴിഞ്ഞു. ന്യൂസിലാൻഡിനെ അട്ടിമറിച്ചാണ് ബംഗ്ലാദേശ് ഇന്ത്യയുമായുള്ള സെമിഫൈനലിന് ടിക്കറ്റ് ഉറപ്പിച്ചത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പോരാട്ടത്തിലേക്ക് പോകുന്നതിന് മുമ്പ് ഇരുവരും തമ്മിൽ അവസാനം ഏറ്റുമുട്ടിയ അഞ്ചു കളികളിൽ എന്താണ് സംഭവിച്ചതെന്ന് നോക്കാം...
ഇന്ത്യ-ബംഗ്ലാദേശ് പരമ്പര, 2015
1, ജൂൺ 24, 2015, മിർപുർ- ഇന്ത്യ 77 റൺസിന് ജയിച്ചു
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 317 റൺസ് അടിച്ചു. 75 റൺസെടുത്ത ശിഖർ ധവാനും 69 റൺസെടുത്ത എംഎസ് ധോണിയുമാണ് ഇന്ത്യയ്ക്കായി ബാറ്റിങ്ങിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് 260 റൺസെടുക്കാനെ സാധിച്ചുള്ളു. 40 റൺസെടുത്ത സൌമ്യ സർക്കാരായിരുന്നു ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി സുരേഷ് റെയ്ന മൂന്നും അശ്വിൻ രണ്ടും വിക്കറ്റുകൾ നേടി.
2, ജൂൺ 21, 2015, മിർപുർ- ബംഗ്ലാദേശ് ആറു വിക്കറ്റിന് ജയിച്ചു(ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം)
ധവാനും(53) ധോണിയും(47) തിളങ്ങിയ ഈ മൽസരത്തിൽ ഇന്ത്യയ്ക്ക് 200 റൺസെടുക്കാനെ സാധിച്ചുള്ളു. ആറു വിക്കറ്റെടുത്ത മുഷ്ഫിഖർ റഹ്മാന്റെ തകർപ്പൻ ബൌളിംഗാണ് ഇന്ത്യയെ തകർത്തത്. മറുപടി ബാറ്റിംഗിൽ ഷാകിബ് അൽ ഹസന്റെ അർദ്ധസെഞ്ച്വറിയുടെ മികവിൽ ലക്ഷ്യം അനായാസം മറികടന്നു.
3, ജൂൺ 18, 2015, മിർപുർ- ബംഗ്ലാദേശ് 79 റൺസിന് ജയിച്ചു
തമീം ഇക്ബാൽ(60), സൌമ്യ സർകാർ(54), ഷാകിബ് അൽ ഹസൻ(51) എന്നിവരുടെ അർദ്ധസെഞ്ച്വറികളുടെ മികവിൽ ബംഗ്ലാദേശ് 307 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ ഇന്ത്യൻ പോരാട്ടം 225ൽ അവസാനിച്ചു. രോഹിത് ശർമ്മ(63), സുരേഷ് റെയ്ന(40) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. അഞ്ചു വിക്കറ്റെടുത്ത് ഇത്തവണയും മുഷ്ഫിഖർ റഹ്മാനായിരുന്നു അവരുടെ വിജയശിൽപി
4, മാർച്ച് 19, 2015, മെൽബൺ- ഇന്ത്യ 100 റൺസിന് വിജയിച്ചു
ഇക്കഴിഞ്ഞ ലോകകപ്പില്ർ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലായിരുന്നു ഇന്ത്യയുടെ ഉജ്ജ്വലവിജയം. 137 റൺസെടുത്ത രോഹിതിന്റെ മികവിൽ ഇന്ത്യ 302 റൺസ് സ്കോർ ചെയ്തു. എന്നാൽ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 193 റൺസിന് പുറത്തായി. ഒരു ബംഗ്ലാദേശി ബാറ്റ്സ്മാനും 35 റൺസിന് മേൽ സ്കോർ ചെയ്യാനായില്ല.
5, ജൂൺ 19, 2014, മിർപുർ- മൽസരം ഉപേക്ഷിച്ചു
ടോസ് നേടി ആദ്യം ബാറ്റു ചെയ്യുകയായിരുന്ന ഇന്ത്യയുടെ ഇന്നിംഗ്സ് 34.2 ഓവറിൽ 119 എന്ന നിലയിൽ നിൽക്കെ മഴ മൂലം കളി ഉപേക്ഷിക്കുകയായിരുന്നു.
