ലേലത്തിലൂടെ കൽക്കരി ഖനി സ്വന്തമാക്കി അദാനി എന്റർപ്രൈസസ്, 18 ഖനികൾ ലേലം ചെയ്തു
വരുന്ന തിങ്കളാഴ്ച വരെ ലേല നടപടികൾ നീളുമെന്നാണ് കരുതുന്നത്.
ദില്ലി: ത്സാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഗോണ്ടുൽപാറ കൽക്കരി ഖനി ലേലത്തിൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് സ്വന്തമാക്കി. വാണിജ്യാടിസ്ഥാനത്തിലുളള കൽക്കരി ഖനി ലേലത്തിന്റെ ആറാം ദിവസത്തിലാണ് അദാനി ഗ്രൂപ്പിന് ഖനി സ്വന്തമാക്കാനായത്.
ആദിത്യ ബിർള ഗ്രൂപ്പിന്റെ എമിൽ മൈൻസ് ആൻഡ് മിനറൽസ് റിസോഴ്സസ് ലിമിറ്റഡ്, ഇന്ത്യ കോക്ക് ആൻഡ് പവർ പ്രൈവറ്റ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ് എന്നിവയും കൽക്കരി ഖനികളുടെ ലേലത്തിൽ പങ്കെടുക്കുന്നു. തിങ്കളാഴ്ച ലേലം ആരംഭിച്ചതുമുതൽ ഇതുവരെ 18 കൽക്കരി ഖനികളാണ് ലേലം ചെയ്തത്. വരുന്ന തിങ്കളാഴ്ച വരെ ലേല നടപടികൾ നീളുമെന്നാണ് കരുതുന്നത്.
ഛത്തീസ്ഗഡിലെ കൽക്കരി ഖനിയായ ഗാരെ പൽമ IV / 7 കൂടി ലേലം വിളിക്കാൻ ശേഷിക്കുന്നു. 176.33 ദശലക്ഷം ടൺ ജിയോളജിക്കൽ റിസർവ് ഉള്ള ബ്ലോക്കിനായാണ് കമ്പനികൾ ലേലത്തിൽ മത്സരിക്കുന്നത്.
ഈ ഖനികളിൽ നിന്ന് കൽക്കരി വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും യാതൊരു നിയന്ത്രണവും കരാർ വിജയിക്കുന്ന കമ്പനികൾക്കുണ്ടാകില്ല. അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, ജിൻഡാൽ പവർ ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ജെഎംഎസ് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ്, അരബിന്ദോ റിയൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്, ആന്ധ്രാപ്രദേശ് മിനറൽ ഡവലപ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് ഈ ആഴ്ചയിൽ ലേലം ചെയ്ത 18 കൽക്കരി ഖനികൾക്കായുളള വിജയിച്ച ബിഡ്ഡുകൾ ലഭിച്ചത്.