എയർ ഇന്ത്യയുടെ വിൽപ്പന നടപടികൾ കേന്ദ്ര സർക്കാർ നീട്ടിവച്ചേക്കും; താൽപര്യപത്രം ഒക്ടോബർ 31 വരെ
വിൽപ്പന നീട്ടിവച്ചാൽ കടബാധ്യത കുറച്ച് കൂടുതൽ ആകർഷികമായ വ്യവസ്ഥയിൽ എയർ ഇന്ത്യയെ വിൽക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ദില്ലി: എയർ ഇന്ത്യയുടെ വിൽപ്പന കേന്ദ്ര സർക്കാർ മൂന്ന് വർഷത്തേക്ക് നീട്ടിവച്ചേക്കും. കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് എയർ ഇന്ത്യ വാങ്ങാൻ മറ്റ് കമ്പനികൾ രംഗത്ത് വരാത്തത് മൂലം കേന്ദ്ര സർക്കാർ ഇത്തരത്തിലൊരു തിരുമാനത്തിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അടുത്ത ആഴ്ച വ്യോമയാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. ആകെ 23,286 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടബാധ്യത. എയർ ഇന്ത്യ ഏറ്റെടുക്കുന്നത് സംബന്ധിച്ച താൽപര്യപത്രം സമർപ്പിക്കാനുളള അവസാന തീയതി ഒക്ടോബർ 31 ആണ്. വിൽപ്പന നീട്ടിവച്ചാൽ കടബാധ്യത കുറച്ച് കൂടുതൽ ആകർഷികമായ വ്യവസ്ഥയിൽ എയർ ഇന്ത്യയെ വിൽക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കൊവിഡിനെ തുടർന്ന് നടപ്പാക്കിയ വന്ദേ ഭാരത് രക്ഷാദൗത്യത്തെ തുടർന്ന് നടത്തിയ അന്താരാഷ്ട്ര സർവീസുകളിലൂടെ സാമ്പത്തിക നേട്ടം വർധിപ്പിക്കാൻ ദേശീയ വിമാനക്കമ്പനിക്കായിട്ടുണ്ട്. എയർ ഇന്ത്യയുടെ ജീവൻ നിലനിർത്താനുളള അവസാന വഴിയാണ് വിൽപ്പനയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പാർലമെന്റ് സമ്മേളനത്തിനിടെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.