വിശ്വസിച്ച് പണി ഏൽപ്പിച്ചവർ ചതിച്ചു; അപായ മുന്നറിയിപ്പുമായി ആപ്പിൾ, കമ്പനി നിയമ പോരാട്ടത്തിന്
ആപ്പിളിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച് കനേഡിയൻ കമ്പനി രംഗത്ത് വന്നു.
സാൻ ഫ്രാൻസിസ്കോ: പുനചംക്രമണത്തിനും നശിപ്പിക്കാനുമായി നൽകിയ ആപ്പിൾ ഉൽപ്പന്നങ്ങൾ ഇടപാടുകാരൻ മറിച്ചുവിറ്റെന്ന് ആപ്പിൾ കമ്പനിയുടെ പരാതി. കാനഡയിലെ ജിഇഇപി എന്ന കമ്പനിക്കെതിരെയാണ് ആരോപണം. ഒരു ലക്ഷത്തോളം ഐഫോണുകളും ഐപാഡുകളും ആപ്പിൾ വാച്ചുകളുമാണ് മറിച്ചുവിറ്റത്.
ഡാമേജായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് അപായമുണ്ടാക്കിയേക്കാം എന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്. കനേഡിയൻ കമ്പനി ഈ വിൽപ്പനയിലൂടെ നേടിയ മുഴുവൻ ലാഭവും തങ്ങൾക്ക് വേണമെന്നാണ് ആപ്പിളിന്റെ ആവശ്യം. 31 ദശലക്ഷം കനേഡിയൻ ഡോളർ വരും ഈ തുക. കനേഡിയൻ കമ്പനിക്കെതിരെ ആപ്പിൾ നിയമ പോരാട്ടം നടത്തുമെന്ന് വ്യക്തമാക്കി.
ആപ്പിളിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച് കനേഡിയൻ കമ്പനി രംഗത്ത് വന്നു. തങ്ങളുടെ അറിവില്ലാതെ കമ്പനിയിലെ മൂന്ന് ജീവനക്കാർ ഈ ഉൽപ്പന്നങ്ങൾ മോഷ്ടിച്ച് വിറ്റുവെന്നാണ് അവരുന്നയിക്കുന്ന വാദം. 2015 ജനുവരി മുതൽ 2017 ഡിസംബർ വരെ കനേഡിയൻ കമ്പനിക്ക് 531966 ഐ ഫോണുകളും 25673 ഐപാഡുകളും 19277 ആപ്പിൾ വാച്ചുകളും നശിപ്പിക്കാനായി നൽകിയെന്നാണ് ആപ്പിളിന്റെ വാദം.
ഇതിൽ 18 ശതമാനം (103845) ഉപകരണങ്ങൾ ഇപ്പോഴും ആക്ടീവ് ആണെന്ന് ആപ്പിൾ കണ്ടെത്തി. മോഷ്ടിച്ച് വിറ്റ ഉൽപ്പന്നങ്ങളുടെ എണ്ണം ഇതിലുമേറെയാവുമെന്നാണ് ആപ്പിൾ പറയുന്നത്. ഇ-വേസ്റ്റ് നിയന്ത്രണത്തിൽ കർശനമായാണ് ആപ്പിൾ മുന്നോട്ട് പോകുന്നത്. ഇതുവരെ പത്ത് ലക്ഷത്തോളം പഴയതും കേടായതുമായ ഉപകരണങ്ങൾ ആപ്പിൾ തിരികെ എടുത്തിരുന്നു.