പെട്രോകെമിക്കല്‍, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, പ്രതിരോധം,  ജൈവ ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും നിക്ഷേപകരെ തേടുന്നത്.  മുഖ്യമന്ത്രി പിണറായി വിജയനാണ് നിക്ഷേപക സംഗമം ഉത്ഘാടനം ചെയ്യുന്നത്.

കൊച്ചി: വിവിധ വന്‍കിട പദ്ധതികള്‍ക്ക് നിക്ഷേപകരെ തേടി സംസ്ഥാന സര്‍ക്കാരിന്‍റെ അസെന്‍ഡ് നിക്ഷേപക സംഗമം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൊച്ചിയില്‍ നടക്കും. 100 കോടി രൂപയിലേറെ മുതൽമുടക്ക് വരുന്ന 18 വന്‍കിട പദ്ധതികൾ സംഗമത്തില്‍ അവതരിപ്പിക്കും. സംസ്ഥാന വ്യവസായ വകുപ്പാണ് അസെന്‍ഡിന്‍റെ സംഘാടകർ.

കൊച്ചി മുതല്‍ പാലക്കാട് വരെ സംയോജിത ഉത്പാദന ക്ലസ്റ്റര്‍, പിറവം ആമ്പല്ലൂരില്‍ ഇലക്ട്രോണിക് ഹാര്‍ഡ്‍വെയര്‍ പാര്‍ക്ക്, ഒറ്റപ്പാലത്ത് ‍ ഡിഫന്‍സ് പാര്‍ക്ക്, പെരുമ്പാവൂരില്‍ ഫൈബര്‍ ബോര്‍ഡ് പ്ലാന്‍റ് തുടങ്ങി വ്യവസായ വകുപ്പിന്‍റെ കൈവശമുള്ള നിരവധി പദ്ധതികള്‍ക്ക് സ്വകാര്യ നിക്ഷേപകരെ തേടുകയാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന അസെന്‍ഡിന്‍റെ ലക്ഷ്യം. കൊച്ചി ബിപിസിഎല്‍പദ്ധതിയോട് ചേര്‍ന്നുള്ള പെട്രോകെമിക്കല്‍ പാര്‍ക്ക്, പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലിനു സമീപം ക്രയോജനിക് വെയര്‍ ഹൗസ് തുടങ്ങിയ പദ്ധതികളിലും നിക്ഷേപകരെ തേടുന്നുണ്ട്. 

പെട്രോകെമിക്കല്‍, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, പ്രതിരോധം, ജൈവ ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും നിക്ഷേപകരെ തേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിക്ഷേപക സംഗമം ഉത്ഘാടനം ചെയ്യുന്നത്. നിക്ഷേപ പദ്ധതികള്‍ക്ക് ഏക ജാലക അനുമതി കിട്ടുമെന്നും വ്യവസായ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.