14 കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെയും (സിപിഎസ്ഇ) സംയോജിത കാപെക്സ് ലക്ഷ്യം 1.15 ട്രില്യൺ രൂപയാണ്.

ദില്ലി: സർക്കാർ ഉടമസ്ഥതയിലുള്ള 14 കമ്പനികൾ തങ്ങളുടെ മൂലധന വിഹിതത്തിന്റെ 75 ശതമാനം ഡിസംബർ അവസാനത്തോടെ ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ ധനമന്ത്രി നിർമല സീതാരാമൻ വകുപ്പ് സെക്രട്ടറിമാരോട് നിർദ്ദേശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് -19 പകർച്ചവ്യാധി മൂലമുളള സാമ്പത്തിക ആഘാതം മയപ്പെടുത്തുന്നതിനായി മൂലധനത്തിന്റെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും വേഗത നിലനിർത്താൻ സർക്കാർ ശ്രമിക്കുന്നതിന്റെ ഭാ​ഗമായാണ് ന‌ടപടി. പെട്രോളിയം, പ്രകൃതിവാതകം, കൽക്കരി മന്ത്രാലയ സെക്രട്ടറിമാരുമായും ഈ വകുപ്പുകൾക്ക് കീഴിലുള്ള 14 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതരുമായും ധനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഉണ്ടായത്.

കൊവിഡ് -19 പകർച്ചവ്യാധിയു‌ടെ പശ്ചാത്തലത്തിൽ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് വിവിധ മന്ത്രാലയങ്ങളുമായും സർക്കാർ സംവിധാനങ്ങളുമായും ധനമന്ത്രി നടത്തിവരുന്ന വീഡിയോ കോൺഫറൻസ് പരമ്പരയിലെ നാലാമത്തെ യോ​ഗമായിരുന്നു ഇന്ന് ന‌ടന്നതെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

14 കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെയും (സിപിഎസ്ഇ) സംയോജിത കാപെക്സ് ലക്ഷ്യം 1.15 ട്രില്യൺ രൂപയാണ്. നിലവിലെ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ അവരുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കാനും അവരുടെ കാപെക്സിന്റെ 75 ശതമാനം ചെലവഴിക്കുന്നത് ഉറപ്പാക്കാനും സീതാരാമൻ ബന്ധപ്പെട്ട സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.