പശ്ചിമേഷ്യയിലെ യുദ്ധം വലിയ തോതിൽ ബിസിനസ് ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്കും കനത്ത തിരിച്ചടിയാകുന്നു. ടിസിഎസ്, കല്യാൺ ജ്വല്ലേഴ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രവർത്തനങ്ങളെയും ലാഭത്തെയും ഇത് നേരിട്ട് ബാധിക്കുകയും ചെയ്യുന്നു. 

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള വിപണികളെ ഉലയ്ക്കുമ്പോള്‍ ഇന്ത്യയിലെ പ്രധാന കമ്പനികള്‍ക്കും അത് തിരിച്ചടിയാണ്. പശ്ചിമേഷ്യയില്‍ വലിയ തോതില്‍ ബിസിനസ് ചെയ്യുന്ന നിരവധി ഇന്ത്യന്‍ കമ്പനികളുടെ ലാഭത്തെയും പ്രവര്‍ത്തനങ്ങളെയും യുദ്ധം നേരിട്ട് ബാധിക്കും. പശ്ചിമേഷ്യയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രധാന ഇന്ത്യന്‍ കമ്പനികള്‍ ഇവയാണ്:

1. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ

ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ എല്‍ ആന്‍ഡ് ടിക്ക് പശ്ചിമേഷ്യയില്‍ വന്‍ നിക്ഷേപമുണ്ട്. കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ കണക്കനുസരിച്ച് കമ്പനിയുടെ ആകെ വരുമാനത്തിന്റെ 54 ശതമാനവും വിദേശത്തുനിന്നാണ്, ഇതില്‍ വലിയൊരു പങ്ക് പശ്ചിമേഷ്യയില്‍ നിന്നുള്ളതാണ്. ഇന്ന് കമ്പനിയുടെ ഓഹരി വില 7.5% ഇടിഞ്ഞു.

2. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

ഐടി ഭീമന്മാരായ ടിസിഎസിന് മിഡില്‍ ഈസ്റ്റ് - നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യയിലും യുകെയിലും കമ്പനിയുടെ വരുമാനം കുറഞ്ഞപ്പോഴും മിഡില്‍ ഈസ്റ്റില്‍ 8.3% വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. യുദ്ധവാര്‍ത്തയെത്തുടര്‍ന്ന് ടിസിഎസ് ഓഹരി 3% ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ ?2551.55-ല്‍ എത്തി.

3. കെഇസി ഇന്റര്‍നാഷണല്‍

സിവില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തുള്ള ഈ കമ്പനിക്ക് സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിരവധി പ്രോജക്റ്റുകളുണ്ട്. പശ്ചിമേഷ്യയെ തങ്ങളുടെ പ്രധാന വളര്‍ച്ചാ കേന്ദ്രമായാണ് കമ്പനി കാണുന്നത്. എന്നാല്‍ യുദ്ധസാഹചര്യത്തില്‍ കമ്പനിയുടെ ഓഹരി വില 12 ശതമാനത്തോളം ഇടിഞ്ഞ് 517.90 എന്ന താഴ്ന്ന നിലവാരത്തിലെത്തി.

4. വിഎ ടെക് വബാഗ്

സൗദി അറേബ്യയിലെ വന്‍കിട വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഈ കമ്പനി. സൗദിയിലെ യാന്‍ബു മെഗാ പ്ലാന്റ് ഉള്‍പ്പെടെയുള്ള പ്രോജക്റ്റുകള്‍ കമ്പനി ഏറ്റെടുത്തിട്ടുണ്ട്.

ഇന്ന് കമ്പനിയുടെ ഓഹരി വില 12 ശതമാനത്തിലധികം കൂപ്പുകുത്തി.

5. കല്യാണ്‍ ജ്വല്ലേഴ്‌സ്

പശ്ചിമേഷ്യയില്‍ വലിയ തോതില്‍ ഷോറൂമുകളുള്ള കല്യാണ്‍ ജ്വല്ലേഴ്‌സിനും യുദ്ധം വെല്ലുവിളിയാണ്. കഴിഞ്ഞ പാദത്തില്‍ ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 28% വര്‍ദ്ധനവ് കമ്പനി നേടിയിരുന്നു. വിപണിയിലെ തകര്‍ച്ചയില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരി വിലയും 4 ശതമാനത്തിലധികം താഴ്ന്നു.