ഇന്ത്യയിലും വിദേശത്തും ജിയോയുടെ 5ജി സേവനങ്ങളുടെ ശേഷി വർധിപ്പിക്കാനും ഈ ഗവേഷണങ്ങളിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്

ദില്ലി: ടെലികോം രംഗത്തിന്റെ ഭാവി വളർച്ച കണക്കിലെടുത്തുള്ള ഗവേഷണം ആരംഭിച്ച് ജിയോ. 6 ജി സാങ്കേതിക വിദ്യ വികസിപ്പിക്കാൻ എസ്തോണിയയിലെ ഔലു സർവകലാശാലയുമായി കരാർ ഒപ്പിട്ടു. എസ്തോണിയയിലെ ജിയോയുടെ സംരംഭമാണ് കരാറിലെത്തിയത്. ഇന്ത്യയിൽ 5ജി സേവനങ്ങൾ പോലും ഉപഭോക്താക്കൾക്ക് ലഭിക്കും മുൻപേയാണ് ജിയോയുടെ കാലേക്കൂട്ടിയുള്ള ചുവടുവെപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യയിലും വിദേശത്തും ജിയോയുടെ 5ജി സേവനങ്ങളുടെ ശേഷി വർധിപ്പിക്കാനും ഈ ഗവേഷണങ്ങളിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. വ്യക്തിഗത ഉപഭോക്താക്കളുടെയും സംരംഭങ്ങളുടെയും ആവശ്യങ്ങൾ മുൻകൂട്ടി പരിഗണിച്ചുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.

പ്രതിരോധം, ഓട്ടോമോട്ടീവ്, വൈറ്റ് ഗുഡ്‌സ്, വ്യാവസായിക യന്ത്രങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ, നിർമ്മാണം, വ്യക്തിഗത സ്മാർട്ട് ഉപകരണങ്ങൾ, നഗര കമ്പ്യൂട്ടിംഗ്, ഓട്ടോണമസ് ട്രാഫിക് ക്രമീകരണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 6ജി സേവന രംഗത്ത് കമ്പനികളുമായി മത്സരിക്കാൻ ജിയോയ്ക്ക് ഈ കരാർ ലക്ഷ്യത്തിലെത്തുന്നതോടെ സാധിക്കും.

ഇന്ത്യയിൽ ജിയോയ്ക്ക് 400 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. ഈ ഉപഭോക്താക്കളുടെ സേവനം വർധിക്കുന്നത് ബിഗ് ഡാറ്റകൾ കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുകയെന്ന വെല്ലുവിളിയിലേക്ക് കൂടിയാണ് ജിയോയെ എത്തിച്ചിരിക്കുന്നത്. ഔലു സർവ്വകലാശാലയുടെ സാങ്കേതിക രംഗത്തെ പരിജ്ഞാനവും പ്രവർത്തന മികവുമാണ് ജിയോയുമായുള്ള കരാറിൽ എത്തിച്ചത്.