വമ്പൻ ഇളവുമായി റിലയൻസ് വരുന്നു, ഉപഭോക്താവിന് കുറഞ്ഞ ചെലവിൽ ഉൽപ്പന്നം; ആമസോണിനും ഫ്ലിപ്കാർട്ടിനും വെല്ലുവിളി
13000 കോടിയാണ് ഈയടുത്ത് റിലയൻസിന്റെ റീട്ടെയ്ൽ സംരംഭത്തിലേക്ക് എത്തിയ നിക്ഷേപം.
കൊൽക്കത്ത: റിലയൻസ് റീട്ടെയ്‌ൽ ഇന്ത്യൻ വിപണിയിൽ വമ്പൻ നീക്കത്തിന് ഒരുങ്ങുന്നതായി വിവരം. ഈ ഫെസ്റ്റീവ് സീസണിൽ ജിയോ മാർട്ട് വഴി എതിരാളികളെ നിലംപരിശാക്കുന്ന വിലക്കിഴിവാകും റിലയൻസ് റീട്ടെയ്ൽ നൽകുകയെന്നാണ് വിവരം. ഫാഷൻ, സ്മാർട്ട്ഫോൺ, കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ കൂടി വിതരണം ചെയ്യുന്ന സാഹചര്യത്തിൽ ആമസോണും ഫ്ലിപ്കാർട്ടും നൽകുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ ഉൽപ്പന്ന വിതരണത്തിനാണ് ശ്രമം.
ഫാഷൻ ബ്രാന്റ്സുകൾക്ക് പുറമെ ബിപിഎൽ, കെൽവിനേറ്റർ, ഷാർപ്പ് തുടങ്ങിയ കമ്പനികളുടെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും വിലക്കിഴിവുണ്ടാകും. സ്മാർട്ട്ഫോൺ ബ്രാന്റുകൾക്കും വൻ വിലക്കുറവായിരിക്കും. ആപ്പിളും സാംസങും പോലുള്ള കമ്പനികൾ നേരത്തെ തന്നെ ഏത് പ്ലാറ്റ്ഫോമിലും വില നിയന്ത്രണം നടത്തില്ലെന്ന് വ്യക്തമാക്കിയതാണ്.
13000 കോടിയാണ് ഈയടുത്ത് റിലയൻസിന്റെ റീട്ടെയ്ൽ സംരംഭത്തിലേക്ക് എത്തിയ നിക്ഷേപം. അതിനാൽ തന്നെ അടുത്ത മാസത്തോടെ കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ശ്രമം തുടങ്ങി. ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്സിനും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽസിനും സമാനമായി നവരാത്രി മുതൽ ദീപാവലി വരെ വമ്പൻ വിലക്കിഴിവ് അവതരിപ്പിക്കും.
റിലയൻസ് ട്രെന്റ്സ് വഴി ബെംഗളൂരുവിൽ ജിയോ മാർട്ട് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി തുടങ്ങി. മൂന്ന് മണിക്കൂർ മുതൽ ഒരു ദിവസം വരെ സമയത്തിനുള്ളിൽ രാജ്യത്തെ 11800 സ്റ്റോറുകൾ വഴി ഉപഭോക്താക്കൾക്ക് ഉൽപ്പന്നം എത്തിക്കാനാണ് ജിയോമാർട്ടിന്റെ ശ്രമം.