ബിഗ് ബസാർ അടക്കമുളള റീട്ടെയ്ൽ ശൃംഖലകൾ വാങ്ങാൻ തയ്യാറായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്
റിലയൻസും ഫ്യൂച്ചർ ഗ്രൂപ്പും കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായി നിരവധി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ശൃംഖലകളെ വാങ്ങാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) 24,000 കോടി മുതൽ 27,000 കോടി രൂപ വരെ (3.2- 3.6 ബില്യൺ ഡോളർ) നൽകുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഗൂഗിൾ, ഫേസ്ബുക്ക് ഉൾപ്പെടെ നിക്ഷേപകർ ഓയിൽ-ടു-ടെലികോം വ്യവസായ ഗ്രൂപ്പായ ആർഐഎല്ലിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.
അടുത്ത കാലത്തായി എത്തിയ വൻ നിക്ഷേപം റിലയൻസിന് പുതിയ മേഖലകളിൽ തങ്ങളുടെ വ്യവസായ സംരംഭങ്ങൾ വ്യാപിപ്പിക്കാൻ ആത്മവിശ്വാസം നൽകുന്ന നടപടിയാണ്. ഇന്ത്യയിലെ മിക്ക പട്ടണങ്ങളിലും നഗരങ്ങളിലും റിലയൻസിന് നിലവിൽ റീട്ടെയിൽ പ്രവർത്തനം ശൃംഖലയുണ്ട്. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ശൃംഖലയെക്കൂടി ഏറ്റെടുത്ത് ഇതിനോട് ലയിപ്പിക്കുകയാണ് ആർഐഎല്ലിന്റെ തന്ത്രം. ഇതിനകം തന്നെ 12,000 സ്റ്റോറുകൾ റിലയൻസിന് രാജ്യത്തുണ്ട‌്.
ഇന്ത്യയുടെ "മോഡേൺ റീട്ടെയിലിംഗിന്റെ പിതാവ്" കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിന് സൂപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ, ഭക്ഷ്യ റീട്ടെയിൽ ശൃംഖലയായ ഫുഡ്ഹാൾ, വസ്ത്ര റീട്ടെയിൽ ശൃംഖലയായ ബ്രാൻഡ് ഫാക്ടറി എന്നിവയുണ്ട്. റിലയൻസും ഫ്യൂച്ചർ ഗ്രൂപ്പും കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായി നിരവധി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.