ടാറ്റാ മോട്ടോഴ്സിന്റെ വാഹന വിൽപ്പനയിൽ വൻ വർധന: ഗുണകരമായത് പുതിയ മോഡലുകളുടെ വരവ്
ആഭ്യന്തര മൊത്തവ്യാപാരം സെപ്റ്റംബറിൽ 37 ശതമാനം വർധിച്ചു.
മുംബൈ: പാസഞ്ചർ കാറുകളുടെയും ചെറുകിട വാണിജ്യ വാഹനങ്ങളുടെയും (എസ്സിവി) ആവശ്യകത വർധിച്ചതിനെയെത്തുടർന്ന് ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര മൊത്തവ്യാപാരം സെപ്റ്റംബറിൽ 37 ശതമാനം വർധിച്ച് 44,444 യൂണിറ്റായി.
നഗര, ഗ്രാമീണ വിപണികളിലുടനീളം വ്യക്തിഗത മൊബിലിറ്റി ആവശ്യകത വർധിച്ചതോടെ കഴിഞ്ഞ വർഷത്തെ 8,097 യൂണിറ്റുകളിൽ നിന്ന് 21,199 യൂണിറ്റുകളിലേക്ക് കമ്പനിയുടെ കാർ വിൽപ്പന വർധിച്ചു. ടാറ്റ മോട്ടോഴ്സിന്റെ വിൽപ്പന കൂടിയതിന്, പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസ് പോലുള്ള പുതിയ മോഡലുകളുടെ ഡിമാൻഡ് വളർച്ച സഹായകമായിട്ടുണ്ടെന്ന് എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്രയുടെ അഭിപ്രായത്തിൽ മൊത്തവ്യാപാരങ്ങൾ കഴിഞ്ഞ മാസം ഉത്സവ സീസണിന് മുമ്പുള്ള ചില്ലറ വിൽപ്പനയേക്കാൾ കൂടുതലാണ്. ടാറ്റ മോട്ടോഴ്സ് പ്രതിമാസ കാർ ഉത്പാദനം 18,000 യൂണിറ്റായി ഉയർത്താൻ പദ്ധതിയിടുന്നതായി പ്രമുഖ ദേശീയ മാധ്യമമായ മിന്റ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ- നവംബർ കാലയളവിൽ ഇനിയും ഡിമാൻഡ് വർദ്ധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.