ത്രിപാഠിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളുമായി സൊമാറ്റോ ജീവനക്കാർ മുഴുവൻ സമയവും ആശുപത്രിയിലുണ്ടായിരുന്നു. സംസ്കാരത്തിന്റെ ചെലവുകളടക്കം വഹിച്ച് കുടുംബത്തെ സൊമാറ്റോ സഹായിച്ചിരുന്നു. 

ദില്ലി: ഡെലിവറി പങ്കാളിയായ സലിൽ ത്രിപാഠി റോഡപകടത്തിൽ മരിച്ചതിൽ ദുഃഖം രേഖപ്പെടുത്തി സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ. ത്രിപാഠിയുടെ കുടുംബത്തിനെ സഹായിക്കാൻ കമ്പനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി ഒൻപതിന് ദില്ലി പൊലീസ് കോണ്‍സ്റ്റബിളായ മഹേന്ദ്ര ഓടിച്ച കാറിടിച്ചാണ് ദില്ലിയിലെ ബുധവിഹാര്‍ മേഖലയിലെ രോഹിണിയില്‍ വെച്ച് ത്രിപാഠി ജീവൻ വെടിഞ്ഞത്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ പിതാവിനെ നഷ്ടമായ സലീല്‍ ത്രിപാഠിയായിരുന്നു കുടുംബത്തിന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അപകടസ്ഥലത്ത് നിന്ന് ദൃക്സാക്ഷികള്‍ തയ്യാറാക്കിയ വീഡിയോയാണ് കേസില്‍ നിര്‍ണായകമായത്. നാട്ടുകാര്‍ പൊലീസുകാരനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. 

ത്രിപാഠിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളുമായി സൊമാറ്റോ ജീവനക്കാർ മുഴുവൻ സമയവും ആശുപത്രിയിലുണ്ടായിരുന്നു. സംസ്കാരത്തിന്റെ ചെലവുകളടക്കം വഹിച്ച് കുടുംബത്തെ സൊമാറ്റോ സഹായിച്ചിരുന്നു. ത്രിപാഠിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുമെന്ന് ദീപീന്ദർ ഗോയൽ വ്യക്തമാക്കി.

സലിലിന്റെ ഭാര്യ സുചേതയ്ക്ക് ജോലി ആവശ്യമെങ്കിൽ അത് നൽകാൻ തയ്യാറാണ്. പത്ത് വയസുകാരനായ മകന്റെ വിദ്യാഭ്യാസത്തിന്റെ ചെലവുകൾ വഹിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇതിന് പുറമെ കുടുംബത്തെ സഹായിക്കാനായി സൊമാറ്റോ ജീവനക്കാരിൽ നിന്ന് 12 ലക്ഷം രൂപ കമ്പനി പിരിച്ചെടുത്തിട്ടുണ്ട്. സലിലിന്റെ കുടുംബത്തിനൊപ്പം നിന്നവരോട് ഈ ഘട്ടത്തിൽ കൃതജ്ഞത രേഖപ്പെടുത്തുന്നതായും കമ്പനി വ്യക്തമാക്കി. 

Scroll to load tweet…