ഇന്ത്യൻ ജേഴ്സിയിൽ തന്‍റെ 150-ാം ടി20 മത്സരം കളിക്കാനിറങ്ങിയ ദീപ്തി, തായ്‌ലന്‍ഡിനെതിരെ വെറും 1.1 ഓവറിൽ ഒരു റൺസ് പോലും വിട്ടുനൽകാതെ മൂന്ന് വിക്കറ്റുകളാണ് പിഴുതത്.
ദുബായ്: വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളറെന്ന ലോക റെക്കോർഡ് ഇനി ഇന്ത്യൻ ഓൾ റൗണ്ടർ ദീപ്തി ശർമയ്ക്ക്. വനിതാ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ തായ്‌ലൻഡിനെതിരെ 3 വിക്കറ്റ് വീഴ്ത്തി150 ടി20 മത്സരങ്ങളിൽ നിന്ന് 171 വിക്കറ്റുമായാണ് ദീപ്തി ലോക റെക്കോര്‍ഡിട്ടത്. 109 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ നേടിയിട്ടുള്ള തായ്‌ലൻഡ് സ്പിന്നർ തിപാച്ച പുത്തവോങ്ങിനെ മറികടന്നാണ് ദീപ്തി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയത്.
ഇന്ത്യൻ ജേഴ്സിയിൽ തന്‍റെ 150-ാം ടി20 മത്സരം കളിക്കാനിറങ്ങിയ ദീപ്തി, തായ്‌ലന്‍ഡിനെതിരെ വെറും 1.1 ഓവറിൽ ഒരു റൺസ് പോലും വിട്ടുനൽകാതെ മൂന്ന് വിക്കറ്റുകളാണ് പിഴുതത്. ദീപ്തിയുടെ ബൗളിങ് മികവിൽ തായ്‌ലൻഡിനെ 94 റൺസിന് തകര്‍ത്ത് ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു.
160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തായ്‌ലൻഡ് ഇന്നിങ്സിലെ ഒൻപതാം ഓവറിലാണ് ദീപ്തി തന്‍റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഓവറിലെ ആദ്യ പന്തിൽ തന്നെ നവോമി ഹാമിൽട്ടണെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയ ദീപ്തി, മൂന്നാം പന്തിൽ നന്നപത് ചായ്ഹാനെ നന്ദനി ശർമയുടെ കൈകളിലെത്തിച്ചു. തുടർന്ന് 17-ാം ഓവറിലെ ആദ്യ പന്തിൽ തായ്‌ലൻഡിന്റെ ഉയർന്ന സ്കോററായ നന്നപത് കൊഞ്ചാരോയങ്കായിയെ (41) റിച്ചാ ഘോഷിന്‍റെ കൈകളിൽ എത്തിച്ചാണ് ദീപ്തി ലോക റെക്കോർഡ് നേട്ടം പൂർത്തിയാക്കിയത്. ഇന്ത്യക്കെതിരായ മത്സരത്തിൽ പുത്തവോങ് 37 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
വരാനിരിക്കുന്ന മത്സരങ്ങളിൽ 2 വിക്കറ്റ് വീഴ്ത്തിയാൽ പുത്തവോങ് വീണ്ടും ഒന്നാമതെത്തും. തായ്‌ലൻഡ് തങ്ങളുടെ അടുത്ത മത്സരത്തിൽ പാകിസ്ഥാനെ നേരിടുമ്പോൾ, സെപ്റ്റംബർ മൂന്നിന് ഹോങ്കോങ്ങിനെതിരെയും സെപ്റ്റംബർ അഞ്ചിന് പാകിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ ഗ്രൂപ്പ് പോരാട്ടങ്ങൾ.
