എ ഗ്രേഡിലുണ്ടായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള സി ഗ്രേഡിലേക്ക് തരം താഴ്ത്തിയപ്പോള്‍ ബി ഗ്രേഡിലുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹയെ സി ഗ്രേഡിലേക്ക് തരം താഴ്ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുംബൈ: കളിക്കാര്‍ക്കുള്ള ബിസിസിഐയുടെ വാര്‍ഷിക കരാറില്‍(BCCI central contracts) സീനിയര്‍ താരങ്ങളായ അജിങ്ക്യാ രഹാനെയെയും(Ajinkya Rahane) ചേതേശ്വര്‍ പൂജാരയെയും(Cheteshwar Pujara) ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും()Hardik Pandya) തരം താഴ്ത്തിയെന്ന് റിപ്പോര്‍ട്ട്. അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ ഗ്രേഡിലായിരുന്ന രഹാനെയെയും പൂജാരയെയും ഇഷാന്ത് ശര്‍മയയെയും മൂന്ന് കോടി വാര്‍ഷിക പ്രതിഫലമുള്ള ബി ഗ്രേഡിലാക്കാണ് തരം താഴ്ത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

എ ഗ്രേഡിലുണ്ടായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള സി ഗ്രേഡിലേക്ക് തരം താഴ്ത്തിയപ്പോള്‍ ബി ഗ്രേഡിലുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹയെ സി ഗ്രേഡിലേക്ക് തരം താഴ്ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന എ പ്ലസ് ഗ്രേഡില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ ഗ്രേഡില്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, മുഹമ്മദ് ശമി, ആര്‍ അശ്വിന്‍ എന്നിവരാണുള്ളത്.

മൂന്ന് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രം കളിക്കുന്ന ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍മാരായ ഉമേഷ് യാദവിനെയും ഭുവനേശ്വര്‍ കുമാറിനെയും ബി ഗ്രേഡില്‍ നിന്ന് ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന സി ഗ്രേഡിലേക്ക് തരംതാഴ്ത്തി.

മോശം ഫോമിനെത്തുടര്‍ന്ന് ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായ പൂാജരയും രഹാനെയും ഇഷാന്തും ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. പരിക്കും ഫിറ്റ്നെസ് പ്രശ്നങ്ങളും അലട്ടിയ ഹാര്‍ദ്ദിക് പാണ്ഡ്യ ലോകകപ്പില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ ടീമില്‍ നിന്ന് പുറത്തായിരുന്നു. സമീപകാലത്തെ മോശം പ്രകടനമാണ് ഭുവനേശ്വര്‍ കുമാറിനും ഉമേഷ് യാദവിനും തിരിച്ചടിയായത്.

അബി കുരുവിള ബിസിസിഐ ജനറല്‍ മാനേജര്‍

മലയാളി പേസറും മുന്‍ സെലക്ടറുമായ അബി കുരുവിളയെ ബിസിസിഐയുടെ പുതിയ ജനറല്‍ മാനേജര്‍(ഓപ്പറേഷന്‍സ്) ആയി നിയമിക്കാനും ബിസിസിഐ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മാസം മുമ്പ് ജനറല്‍ മാനേജര്‍ സ്ഥാനം രാജിവെച്ച ധീരജ് മല്‍ഹോത്രക്ക് പകരമാണ് അബി കുരുവിളി ബിസിസിഐയുടെ ജനറല്‍ മാനേജരാവുന്നത്.